തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കമാന്റോ പൊലീസുകാരന് മുൻകൂര്‍ ജാമ്യം അനുവദിച്ചു. ഐ ആര്‍ ബി കമാൻഡോ ഉദ്യോഗസ്ഥനായ അഖിലേഷി (35) നാണ് ജാമ്യം നല്‍കിയത്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി.രാജേഷാണ് ജാമ്യം അനുവദിച്ചത്. പ്രതി വിവാഹിതനാണെന്നറിയാവുന്ന യുവതി, പ്രതിക്ക് ആദ്യ വിവാഹം നിയമാനുസരണം വേര്‍പെടുത്താതെ യുവതിയെ വിവാഹം കഴിക്കാനാവില്ല.
വിവാഹം കഴിക്കാതെ ലിവിങ് റ്റുഗദറില്‍ ലീവ് -ഇൻ- റിലേഷൻഷിപ്പില്‍ 9 മാസം സ്വന്ത ഇഷ്ടപ്രകാരം ഒരുമിച്ച് താമസിച്ച് ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി യുവതിയുടെ പരാതിയില്‍ തന്നെ പറയുന്നതിനാലും പീഡനക്കേസായി കണക്കാക്കിനാവില്ലെന്ന് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയുടെയും വിധിന്യായങ്ങള്‍ ഉദ്ധരിച്ചാണ് ജില്ലാ കോടതി കമാന്റോ പൊലീസുകാരന് മുൻകൂര്‍ ജാമ്യം അനുവദിച്ചത്.
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കമാൻഡോയ്ക്ക് എതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് എടുത്തിരുന്നു. 2023 ജൂണ്‍ 15 നാണ് വഞ്ചിയൂര്‍ പൊലീസ് എഫ് ഐ ആര്‍ ഇട്ടത്. ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരിയായ യുവതിയുടെ പരാതിയില്‍ ആണ് കേസ് എടുത്തത്.പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കമാൻഡോ ആയി ജോലി ചെയ്തിരുന്ന പ്രതി തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്. വാടകവീട് എടുത്ത് 9 മാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും രണ്ടരലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ കേസ്.
വഞ്ചിയൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ല. പിന്നീട് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുക്കാൻ തയ്യാറായത്. അതേ സമയം പ്രതി ജോലിയില്‍ നിന്ന് അവധി എടുത്ത് ഒളിവില്‍ പോയതായാണ് വഞ്ചിയൂര്‍ പൊലീസ് ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.