ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാർച്ച് 28 വരെ ഏഴ് ദിവസത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. 3.30 മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചത്. കനത്ത സുരക്ഷാസന്നാഹമാണ് കോടതി പരിസരത്തുള്ളത്.
മദ്യനയ അഴിമതി കേസിന്റെ മുഖ്യസൂത്രധാരൻ അരവിന്ദ് കെജ്രിവാളാണെന്ന് ഇ.ഡി. കോടതിയില്‍ ആരോപിച്ചിരുന്നു. അദ്ദേഹത്തിനെതിരെ കോള്‍ റെക്കോഡിങ് ഉള്‍പ്പെടെ കൃത്യമായ തെളിവുകളുണ്ട്. നയം രൂപീകരിക്കുന്നതില്‍ അദ്ദേഹം നേരിട്ട് പങ്കാളിയായിരുന്നു. അനുകൂലമായ നയരൂപീകരണത്തിന് പ്രതിഫലമായി കെജ്രിവാള്‍ പണം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ കൈപ്പറ്റിയതിന് പിന്നാലെയാണ് നയം രൂപീകരിച്ചത്. കോഴപ്പണം ഗോവ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചതായും ഇ.ഡി. ആരോപിച്ചു.
അതേസമയം, കെജ്രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. അറസ്റ്റിനുള്ള അടിയന്തര സാഹചര്യമെന്തെന്ന് ഇ.ഡി. വ്യക്തമാക്കുന്നില്ല. മാപ്പ് സാക്ഷികളെ വിശ്വസിക്കാനാകില്ല. ഇ.ഡി. പറയുന്ന വാദങ്ങള്‍ തമ്മില്‍ ബന്ധമില്ല. വിശദമായി ചോദ്യം ചെയ്യണമെന്നത് കൊണ്ട് അറസ്റ്റ് ചെയ്യാൻ നിയമമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ പ്രതിപക്ഷത്തെ പ്രമുഖനേതാവായ കെജ്രിവാളിനെ വ്യാഴാഴ്ച രാത്രി ഒമ്ബതുമണിയോടെയാണ് വീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സുരക്ഷാ സന്നാഹങ്ങളുമായി ഇ.ഡി.യുടെ എട്ടംഗസംഘം കെജ്രിവാളിന്റെ ഡല്‍ഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗികവസതിയില്‍ എത്തിയത്. ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റുള്‍പ്പെടെയുള്ള നടപടികളില്‍നിന്നു സംരക്ഷണംതേടി കെജ്രിവാള്‍ നല്‍കിയ ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടാതിരുന്നതിനു പിന്നാലെയായിരുന്നു നടപടി. വ്യാഴാഴ്ച ചോദ്യംചെയ്യലിനെത്താനുള്ള ഒമ്ബതാമത്തെ സമൻസിനും കെജ്രിവാള്‍ ഹാജരായിരുന്നില്ല.