നിക്ഷേപ തട്ടിപ്പ് കേസുകളില്‍ ജയിലിലായിരുന്ന പ്രവീണ്‍ റാണക്ക് ജാമ്യം കിട്ടി. വിവിധ ജില്ലകളിലെ കോടതികളില്‍ 260 വഞ്ചനാ കേസുകള്‍ ഉണ്ടായിരുന്നു. ഈ കേസുകളില്‍ ജാമ്യം കിട്ടിയതോടെ പ്രവീണ്‍ റാണ ജയില്‍ മോചിതനായി. കഴിഞ്ഞ 10 മാസമായി വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാൻഡിലായിരുന്നു. വയനാട്ടിലെ അവസാന കേസിലും ജാമ്യം കിട്ടിയതോടെ റാണ പുറത്തിറങ്ങിയത്.
തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ പ്രവീണ്‍ റാണ കോയമ്ബത്തൂരില്‍ നിന്നുമാണ് പിടിയിലായത്. തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാള്‍ കേരളത്തില്‍ നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു.
കൊച്ചിയിലെ ഫ്ലൈ ഹൈ ബാര്‍, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരുവിലും പുണെയിലുമുളള ഡാൻസ് ബാറുകള്‍, ഇങ്ങനെ നിരവധിയനവധിപ്പദ്ധതികളില്‍ താൻ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്ബനികളാണെന്ന് തുടര്‍ന്ന് തിരിച്ചറിഞ്ഞിരുന്നു. 33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീണ്‍ റാണ സ്വീകരിച്ച നിക്ഷേപം.