അവധി കഴിഞ്ഞു പിതാവിനോടും ഭര്‍ത്താവിനോടുമൊപ്പം നാട്ടില്‍ നിന്ന് മടങ്ങിയ മലയാളി അധ്യാപിക വിമാനത്താവളത്തില്‍ അറസ്റ്റില്‍. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന കാര്യം പോലും ഈ അവസരത്തില്‍ അവര്‍ക്ക് അറിയില്ലായിരുന്നു എന്നാണ് വിവരം. ദീര്‍ഘകാലമായി ജോലി ചെയ്തിരുന്ന സ്‌കൂളിലെ ജോലി മതിയാക്കാനുള്ള തീരുമാനവുമായാണ് അവര്‍ ബഹ്‌റൈനിലേക്ക് വന്നതും. എന്നാല്‍ അത് ഇത്തരത്തിലുള്ള അവസ്ഥയില്‍ ആയിത്തീരുമെന്ന് കരുതിയിരുന്നില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

സമാന രീതിയില്‍ പലരും അറസ്റ്റിലായിട്ടുണ്ട്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും തങ്ങളുടെ മോചനം ഉടന്‍ സാധ്യമാകും എന്നുമുള്ള പ്രതീക്ഷയിലാണ് ഇവര്‍. ഇന്‍ഡ്യക്കാര്‍ മാത്രമല്ല ഈജിപ്ത്, പാകിസ്താന്‍ തുടങ്ങിയ രാജ്യക്കാരും അറസ്റ്റില്‍ ആയിട്ടുണ്ട്. അതേസമയം ബഹ്റൈനിലെ അധ്യാപകരുടെ സര്‍ടിഫികറ്റ് പരിശോധനയില്‍ ബിഎഡ് ബിരുദം വ്യാജം എന്ന് കണ്ടെത്തി അധ്യാപകരുടെ അറസ്റ്റിലേക്ക് നയിക്കപ്പെട്ട സംഭവത്തില്‍ ഉദ്യോഗാര്‍ഥികള്‍ നിരപരാധികള്‍ ആണെന്ന് സഹഅധ്യാപകരും സ്‌കൂള്‍ അധികൃതരും പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഹ്റൈനില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി 1999 ല്‍ ബിരുദം പൂര്‍ത്തിയാക്കിയ അധ്യാപികയാണ്. ബിരുദം നേടിയ അധ്യാപിക പിന്നീട് യുപി യിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് കറസ്‌പോണ്ടന്‍സ് കോഴ്‌സായാണ് ബിഎഡ് എടുത്തത്. ഇതിന് ഇടനിലക്കാരായി നിന്നിട്ടുള്ള സ്വകാര്യ അകാഡമി കൃത്യമായ ഫീസ് വാങ്ങി സര്‍ടിഫികറ്റ് നല്‍കി. അന്ന് ഇന്‍ഡ്യാ ഗവണ്‍മെന്റ് സാക്ഷ്യപ്പെടുത്തിയ സര്‍ടിഫികറ്റുകള്‍ സമര്‍പ്പിച്ചാണ് ജോലി നേടിയത്. നീണ്ട 26 വര്‍ഷക്കാലം അധ്യാപക ജോലി തുടര്‍ന്നു. സ്‌കൂള്‍ റെകോര്‍ഡില്‍ മികച്ച അധ്യാപികയായി സേവനമനുഷ്ഠിച്ച അവരെപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് നല്ലതു മാത്രമേ പറയാനുള്ളൂ.

മുന്‍പ് ഇന്‍ഡ്യ ഗവണ്‍മെന്റ് ഡെല്‍ഹിയില്‍ അറ്റസ്റ്റ് ചെയ്ത സര്‍ടിഫികറ്റുകള്‍ ആണ് അധ്യാപകരുടെ യോഗ്യത പരിശോധനയ്ക്ക് ഉപയോഗിച്ചത്. ഇപ്പോള്‍ സര്‍ടിഫികറ്റ് ക്വാഡ്രബേ( Quadrabay) ആപില്‍ അപ്ലോഡ് ചെയ്യാന്‍ മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നുള്ള വെരിഫികേഷനില്‍ ആണ് നേരത്തെ അംഗീകരിക്കപ്പെട്ട പല വിദൂര സര്‍വകലാശാല കോഴ്സുകള്‍ക്കും അംഗീകാരം ഇല്ല എന്ന് മനസിലാകുന്നത്.അതായത് ക്വാഡ്രബേ തള്ളിയാല്‍ അതിന് മന്ത്രാലയ അംഗീകാരം ഇല്ല. പകരം മന്ത്രാലയം നടത്തുന്ന കോഴ്‌സ് ചെയ്യണം. അതിന് വലിയ ഫീസ് ഉണ്ട്. അപ്പോള്‍ അത് വ്യാജ സര്‍ടിഫികറ്റ് ആയി കണക്കാക്കപ്പെടും. ഇങ്ങനെ വ്യാജ സര്‍ടിഫികറ്റ് ഉപയോഗിച്ച്‌ ജോലിയില്‍ കയറി എന്ന കാരണത്താല്‍ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നു. സ്വയം അറിയാതെ കുറ്റവാളി ആകുന്ന അവസ്ഥയാണിതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

ഒരാഴ്ച മുന്‍പാണ് അധ്യാപകര്‍ അറസ്റ്റിലായത്. ഇവരില്‍ ചിലര്‍ മോചിതരായി. സര്‍ടിഫികറ്റ് വ്യാജം അല്ലെന്ന് കണ്ടെത്തുന്ന മുറയ്ക്ക് അധ്യാപകര്‍ മോചിതരാകുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അടച്ചുപൂട്ടിയതും നിലവില്‍ അംഗീകാരം നഷ്ടപ്പെട്ടതുമായ അകാഡമിയില്‍ നിന്ന് സര്‍ടിഫികറ്റ് നേടി എന്ന ഒറ്റക്കാരണത്താല്‍ തങ്ങള്‍ക്ക് തടവില്‍ കഴിയേണ്ടി വന്ന സാഹചര്യം ഇന്‍ഡ്യയിലെയും ബഹ്റൈനിലെയും ബന്ധപ്പെട്ട അധികൃതര്‍ പരിശോധിക്കുമെന്നും തങ്ങളുടെ നിരപരാധിത്വം ഉടന്‍ തെളിയിക്കപ്പെടുമെന്നുമാണ് ആരോപണം നേരിടുന്ന അധ്യാപകര്‍ കരുതുന്നത്.

ജിസിസി ഉള്‍പെടെ മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ അധ്യാപകരും സമാന ഭീതിയിലാണ്. അതിനാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കാന്‍ അതതു രാജ്യങ്ങളിലെ ഇന്‍ഡ്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നു ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം, ബഹ്‌റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത് എന്നിവര്‍ കേന്ദ്ര വിദേശകാര്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക