തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു മുഖംമിനുക്കല്‍ നടപടികളിലേക്ക് സിപിഎം. പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ തുടങ്ങി. സൈബറിടങ്ങളില്‍ സജീവമാകുന്നതിന് ഒപ്പം തന്നെ നിയന്ത്രണം വേണമെന്നുള്ള ആവശ്യവും പാര്‍ട്ടി ഉയര്‍ത്തുന്നു. പുതുപ്പുള്ളി തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് സിപിഎം പുനിര്‍വിചിന്തനം നടത്തുന്നത്.
പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ ലക്ഷ്യമിട്ട് സൈബര്‍ ഗ്രൂപ്പുകളില്‍നടന്ന പ്രചാരണം അതിരുവിട്ടെന്ന് സിപിഎം. വിലയിരുത്തല്‍. അതിന്റെ പേരില്‍ പാര്‍ട്ടിക്കു പഴികേള്‍ക്കേണ്ടിവന്നു. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാൻ പ്രത്യേകം നിര്‍ദേശിക്കും. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനസമിതിയില്‍ പല കാര്യങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാൻ സിപിഎം. നിര്‍ദേശിക്കുക.
മന്ത്രിമാരുടെ ഓഫീസുകള്‍ രാത്രി ഒമ്ബതുവരെ പ്രവര്‍ത്തിക്കണമെന്നാണ് പൊതുനിര്‍ദ്ദേശം. മിക്ക ഓഫീസുകളിലും ഒരുപരിധിവരെ പാലിക്കപ്പെടുന്നുമുണ്ട്. പല ഓഫീസുകളും ഏറെവൈകിയും പ്രവര്‍ത്തിക്കാറുണ്ട്. സംസ്ഥാനകമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം ഏതെങ്കിലുമൊരു പ്രത്യേക വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നല്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മന്ത്രിസഭാകുറിപ്പുകളും മറ്റും വൈകുമ്ബോള്‍ അത് തത്സമയം കൈകാര്യംചെയ്യാൻ മന്ത്രി ഓഫീസുകള്‍ സജ്ജമായിരിക്കണം. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനവും കൂടുതല്‍ ഊര്‍ജിതമാക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ വേണ്ടത്ര പ്രചാരണം ലഭിക്കുന്നില്ല. എ.കെ.ജി. സെന്ററിനുകീഴിലെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും.ആയിരക്കണക്കിനു വാട്സാപ്പ് ഗ്രൂപ്പുകള്‍ സിപിഎമ്മിനുണ്ട്. സംസ്ഥാനം മുതല്‍ ലോക്കല്‍ കമ്മിറ്റിതലംവരെ സാമൂഹികമാധ്യമകമ്മിറ്റികളും ചുമതലപ്പെട്ടവരുമുണ്ട്. അവ ഏകീകൃതസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. അതിനാല്‍, ഉള്ളടക്കം മെച്ചപ്പെടുത്തി സാമൂഹികമാധ്യമങ്ങള്‍വഴിയുള്ള പ്രചാരണം കൂടുതലായി സിപിഎം. ഏറ്റെടുക്കും.
അതേസമയം വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റുകള്‍ പിടിച്ചെടുക്കാൻ ജനപ്രിയരായ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാൻ സിപിഎം നീക്കം തുടങ്ങി. സീനിയര്‍ താരങ്ങള്‍ മത്സരിക്കും. പത്തനംതിട്ടയില്‍ തോമസ് ഐസക്കും കണ്ണൂരില്‍ കെകെ ശൈലജയും സ്ഥാനാര്‍ത്ഥികളായേക്കും. പൊന്നാനിയില്‍ കെടി ജലീലിനേയും പരിഗണിക്കുന്നു. കോഴിക്കോട് വസീഫ്, ആലപ്പുഴയില്‍ ആരിഫ്, പത്തനംതിട്ടയില്‍ തോമസ് ഐസക്, കൊല്ലത്ത് ചിന്ത ജെറോം എന്നിങ്ങനെയും സാധ്യതകള്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. മന്ത്രി കെ രാധാകൃഷ്ണനും സിപിഎമ്മിന്റെ ലോ്ക്സഭാ സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന. മട്ടന്നൂര്‍ മണ്ഡലം എം.എല്‍ എ യും മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ ശൈലജ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി വന്നേക്കും. കെ.കെ ശൈലജയുടെ പേര് വടകര പാര്‍ലമെന്റ് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും കണ്ണുരില്‍ തന്നെ മത്സരിക്കാനാണ് സാധ്യത.