അമേരിക്കയില്‍ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍. ന്യൂജേഴ്സി ട്രെൻടണ്‍ ഹാമില്‍ട്ടണ്‍ ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി(37)യെയാണ് പോലീസ് പിടികൂടിയത്. അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച അസൻപിങ്ക് വൈല്‍ഡ് ലൈഫ് മാനേജ്മെന്റ് ഏരിയയില്‍ നൂൽബന്ധമില്ലാതെ നിലയിലാണ് അധ്യാപികയെയും വിദ്യാർഥിയെയും അധികൃതർ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പലതവണ ഇതേ സ്ഥലത്തുവെച്ച് വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതായി പ്രതി മൊഴി നല്‍കി. കഴിഞ്ഞ ഡിസംബർ മുതല്‍ ഏകദേശം അഞ്ചുതവണയെങ്കിലും അസൻപിങ്ക് വൈല്‍ഡ്ലൈഫ് ഏരിയയില്‍വെച്ച് വിദ്യാർഥിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടെന്നാണ് അധ്യാപികയുടെ മൊഴി. കാറിന്റെ പിറകിലെ സീറ്റില്‍വെച്ചാണ് ഇരുവരും ശാരീരികബന്ധത്തിലേർപ്പെട്ടതെന്നും പോലീസ് രേഖകളില്‍ പറയുന്നു.
16 വയസ്സ് പ്രായമുള്ള വിദ്യാർഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് റിപ്പോർട്ടുകളിലുള്ളത്. അറസ്റ്റിലായ അധ്യാപിക നിലവില്‍ മോണ്‍മൗത്ത് കൗണ്ടി കറക്ഷണല്‍ ഹോമിലാണെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.അതേസമയം, അറസ്റ്റിലായതിന് പിന്നാലെ അധ്യാപികയെ ജോലിയില്‍നിന്ന് മാറ്റി നിർത്തിയതായി സ്കൂള്‍ അധികൃതർ അറിയിച്ചു. അന്വേഷണത്തില്‍ പ്രോസിക്യൂട്ടർ ഓഫീസുമായി സഹകരിക്കുമെന്നും വിദ്യാർഥികള്‍ക്ക് ഹാനികരമായ ഒരു പ്രവൃത്തിയെയും തങ്ങള്‍ക്ക് അംഗീകരിക്കാനാകില്ലെന്നും സ്കൂള്‍ അധികൃതർ വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ അധ്യാപികയുടെ പ്രൊഫൈലും സ്കൂള്‍ വെബ്സൈറ്റില്‍നിന്ന് അധികൃതർ നീക്കംചെയ്തിട്ടുണ്ട്.