കുപ്രസിദ്ധ ഗുണ്ടാത്തലവനും, തീവ്രവാദ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുകയും ചെയ്യുന്ന ഫിറോസ് ഇടപ്പള്ളിയുടെ മുഖ്യകൂട്ടാളി പി എച്ച് ഹാരിസ് കഥകളി കലാകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍.പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത ഹാരിസിനെ കേസ് അന്വേഷിക്കുന്ന എറണാകുളം സെൻട്രല്‍ പൊലീസിന് കൈമാറി. കേസെടുത്തതോടെ ഒളിവിൽ പോയ ഇയാളെപ നങ്ങാട് എസ് ഐ ഹരിശങ്കർ ചേയ്സ് ചെയ്താണ് പിടികൂടിയത്.
ദളിത് വിഭാഗത്തില്‍ പെട്ട കഥകളി കലാകാരിക്ക് ദുബായില്‍ പരിപാടി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു ഹാരിസിന്റെ പീഡനം. ദുബായില്‍ പരിപാടി അവതരിപ്പിക്കാൻ സഹായിക്കുന്നതിന് പകരമായി യുവതിയോട് ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്നായിരുന്നു. എന്നാല്‍, യുവതി അതിനു വിസമ്മതിച്ചതോടെ, അനിഷ്ടമായി. ഇതേ തുടർന്ന് യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് പരാതി. കൊച്ചിയിലെ സ്ഥിരം കുറ്റവാളിയാണ് നെട്ടൂർ സ്വദേശി പി എച്ച് ഹാരിസ്. ഇയാളടക്കം മൂന്നുപേർക്കെതിരെയാണ് കേസ്.
ഹാാരിസിന്റെ നിർദ്ദേശപ്രകാരം ഹൈക്കോടതിക്ക് സമീപം എത്തിയ കഥകളി കലാകാരിയെ സംഘം വാഹനത്തില്‍ കയറ്റി. ദുബായില്‍ പരിപാടി അവതരിപ്പിക്കാൻ അവസരം ഒരുക്കാം എന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ വിളിച്ചു വരുത്തിയത്. ഇതിന് പ്രത്യുപകാരമായി ആവശ്യപ്പെട്ടത് ചില്ലറ കാര്യമല്ല. ബെംഗളൂരുവില്‍ പോയി ഹാരിസിന്റെ സംഘാംഗങ്ങള്‍ കൊടുത്തു വിടുന്ന ലഹരിമരുന്ന് കൊച്ചിയില്‍ എത്തിക്കണമെന്നായിരുന്നു ഡിമാൻഡ്. എന്നാല്‍, യുവതി അതിന് വിസമ്മതിച്ചതോടെ കാറില്‍ പൂട്ടിയിട്ടു. രണ്ടും മൂന്നും പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും, ഒന്നാം പ്രതിയായ ഹാരിസ് ഇവരെ കടന്നു പിടിക്കുകയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയും ചെയ്തു എന്നുമാണ് പരാതി. കാപ്പ പ്രതിയും സ്ഥിരം കുറ്റവാളിയുമായ പി എച്ച് ഹാരിസ്, അനന്തു, കെ ഡി ദിലീഷ് എന്നിവർക്കെതിരെയാണ് കേസ്. എറണാകുളം സെൻട്രല്‍ പൊലീസ് ആണ് കേസെടുത്തത്.
ഹാരിസിന് എതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കേന്ദ്ര സർക്കാരിന്റെ കരാർ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഇയാള്‍ പ്രതിയാണ്. എന്നാല്‍, പൊലീസ് അനാസ്ഥ മൂലം ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതായും പരാതിയുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് അധോലോക സംഘത്തെ നിയന്ത്രിക്കുകയും, നിലവിൽ തീവ്രവാദ കേസിൽ പെട്ട ജയിലിൽ കഴിയുകയും ചെയ്യുന്ന ഫിറോസ് ഇടപ്പള്ളിയുടെ മുഖ്യ കൂട്ടാളിയായ ഹാരിസിനെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായും അറസ്റ്റ് വിവരം പൂഴ്‌ത്തി വയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. കുപ്രസിദ്ധ തീവ്രവാദി തടിയന്റെവിട നസീറിന്റെ അടുത്ത ബന്ധുകൂടിയാണ് ഇയാളുടെ സംരക്ഷകനായ ഫിറോസ്.
ഒരുകാലത്ത് എറണാകുളത്തെ ഗുണ്ടാത്തലവൻ മരട് അനീഷിന്റെ വലം കൈയായിരുന്നു ഇയാൾ. ഹാരിസ്, മരട് അനീഷിനെ കബളിപ്പിച്ച് ഒന്നര കോടി തട്ടിയെടുത്തെന്നും വാർത്തകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ അനീഷിന്റെ സംഘം ഇയാളെ കയ്യേറ്റം ചെയ്‌തെങ്കിലും ഈ കേസിൽ അനീഷ് അറസ്റ്റിൽ ആയതോടെ കൂസലില്ലാതെ ക്രിമിനല്‍ പ്രവർത്തനങ്ങള്‍ തുടരുകയായിരുന്നു. മരട് അനീഷ് കഴിഞ്ഞ വർഷാവസാനമാണ് പൊലീസ് പിടിയിലായത്.