ആലപ്പുഴ വള്ളികുന്നത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നവവധു ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിനും പിതാവിനും എതിരെ കൂടുതല്‍ മൊഴികള്‍ പുറത്ത്. മരിച്ച സുചിത്രയുടെ ഭര്‍തൃവീട്ടുകാര്‍ മകനായി മറ്റൊരു വിവാഹ ബന്ധം ഉറപ്പിക്കുകയും സ്ത്രീധനത്തിന്‍്റെ പേരില്‍ വിവാഹാത്തിന് ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ ബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സുചിത്ര ആത്മഹത്യ ചെയ്ത ദിവസവും ഭര്‍തൃമാതാവ് സുലോചന സ്ത്രീധനത്തിന്‍്റെ പേരില്‍ പെണ്‍കുട്ടിയുമായി വഴക്കുണ്ടായെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സൈനീക ഉദ്യോഗസ്ഥനായ മകന് കൂടുതല്‍ സ്ത്രീധനം കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പടനിലം സ്വദേശിനിയായ യുവതിയുമായി ഉറപ്പിച്ചിരുന്ന വിവാഹത്തില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്ബ് വിഷ്ണുവും കുടുംബവും പിന്‍മാറിയത്.
തുടര്‍ന്ന് സുചിത്രയെ വിവാഹം ചെയ്ത ശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയ വിഷ്ണു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ആക്ഷേപിച്ചതായും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പറഞ്ഞുറപ്പിച്ചതിനേക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടത്. തങ്ങളേക്കാള്‍ സാമ്ബത്തിക ശേഷിയുള്ള വീടുകളില്‍ നിന്ന് മാത്രം മകന് വിവാഹം ആലോചിച്ചാല്‍ മതിയെന്ന് കൂലിപ്പണിക്കാരായ ഉത്തമനും സുലോചനയും ബ്രോക്കര്‍മ്മാരോട് പറഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
സുചിത്രയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്ബും കാറ് വാങ്ങി തരണമെന്ന് ആവശ്യപ്പെടുകയും വിവാഹത്തിന് മുമ്ബ് തന്നെ വാങ്ങിപ്പിക്കുകയും ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി. വിവാഹത്തിന് നല്‍കിയ സ്വര്‍ണാഭരണങ്ങളും കാറും കൂടാതെ 10 ലക്ഷം രൂപ കൂടിയാണ് വിഷ്ണുവിന്‍്റെ മാതാപിതാക്കള്‍ അവശ്യപ്പെട്ടതെന്നാണ് വിവരം. വിഷ്ണുവിന്‍്റെ സഹോദരിക്ക് നല്‍കാനായിരുന്നു ഈ തുകയെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
എന്നാല്‍ പണം നല്‍കാന്‍ കുറച്ച് സാവകാശം സുചിത്രയുടെ വീട്ടുകാര്‍ ചോദിച്ചെങ്കിലും പണം നല്‍കാത്തതിന്‍്റെ പേരില്‍ നിരന്തര പീഡനം അനുഭവിക്കുകയാണെന്ന് മകള്‍ പറഞ്ഞതായി സുചിത്രയുടെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്. സുചിത്രയുമായി മരണ ദിവസവും വഴക്കിട്ടതായി സുലോചന സമ്മതിച്ചു. ഭര്‍തൃ വീട്ടില്‍ നേരിട്ട കടുത്ത മാനസിക പീഡനമാണ് സുചിത്രയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിമാന്‍ഡ് ചെയ്യപ്പെട്ട സുലോചന അട്ടക്കുളങ്ങര വനിതാ ജയിലിലും, ഉത്തമന്‍ ആലപ്പുഴ ജില്ലാ ജയിലിലുമാണുള്ളത്.