തളിപ്പറമ്ബ്: കഞ്ചാവ് വില്‍പ്പന നടത്തിയതിന് പിടിയിലായ യുവാവും യുവതിയും വാടകവീട്ടില്‍ താമസിച്ചിരുന്നത് ദമ്ബതികളെന്ന വ്യാജേന. പ്രദേശവാസികളും അന്യസംസ്ഥാനക്കാരുമായ നിരവധി കസ്റ്റമേഴ്സാണ് ഇരുവർക്കും ഉണ്ടായിരുന്നത്. ഉത്തർപ്രദേശ് സിദ്ധാർഥ് നഗറിലെ അബ്ദുള്‍ റഹ്‌മാൻ അൻസാരി (21), അസം നാഗോണിലെ മോനറ ബീഗം (20) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
1.21 കിലോ കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ദമ്ബതിമാരെന്ന വ്യാജേനയാണ് ഇവർ കരിമ്ബത്ത് വാടകവീടെടുത്തത്. അന്യസംസ്ഥാന തൊഴിലാളികളായതിനാല്‍ വീട്ടുടമക്ക് സംശയവും തോന്നിയിരുന്നില്ല. എന്നാല്‍, പ്രദേശവാസികളും അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ ഈ വിട്ടിലെ നിത്യസന്ദർശകരായിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകള്‍ വന്നുപോകുന്നത് പതിവായതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്.
യുവതിയുടെയും യുവാവിന്റെയും ജീവിതത്തില്‍ സംശയംതോന്നിയ പരിസരവാസികള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പോലീസ് സംഘം വീട്ടിലെത്തിയത്. എസ്.ഐ. പി. റഫീഖ്, സി.പി.ഒ.മാരായ ഷാജു തോമസ്, ലതിക, ഡ്രൈവർ മുജീബ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.