മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
മയക്കുമരുന്ന് സംഘം ക്യാമ്ബ് ചെയ്ത പ്രദേശത്തെ സ്ഥലമുടമ അയൂബും എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് പിടിയിലായ അതുല്‍ എന്ന പ്രതിയോടൊപ്പവും റിജിലേഷിന്‍റെ സെല്‍ഫി അടക്കമാണ് പുറത്തുവന്നത്. പിന്നാലെ റൂറല്‍ എസ്.പിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
താമരശ്ശേരി അമ്ബലമുക്കില്‍ അയൂബിന്‍റെ സ്ഥലത്ത് തമ്ബടിച്ച ലഹരി മാഫിയ സമീപത്തെ പ്രവാസിയുടെ വീട്ടിലെത്തി വീട് എറിഞ്ഞ് തകര്‍ക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസിന്‍റെ ജീപ്പും ലഹരി സംഘം തകര്‍ത്തിരുന്നു. സംഭവത്തില്‍ എട്ടോളം പേരെ അറസ്റ്റ് ചെയ്തിതിട്ടുണ്ട്. മയക്കുമരുന്നു മാഫിയാ സംഘങ്ങളുമായി താമരശ്ശേരി സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു