മലപ്പുറം മേലാറ്റൂരില്‍ മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നല്‍കിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുള്ള്യാകുര്‍ശ്ശി തച്ചാംകുന്നേല്‍ നഫീസയ്ക്ക് നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), പന്തലം ചേരി നാസര്‍ (32), മുള്ള്യാകുര്‍ശ്ശി കീഴുവീട്ടില്‍ മെഹബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂര്‍ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ കെ ആര്‍ രഞ്ജിത്തും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തേ വീട്ടമ്മ നല്‍കിയ ക്വട്ടേഷൻ ഏറ്റെടുത്ത് ഇവരുടെ മകന്റെ ബൈക്ക് കത്തിച്ച കേസില്‍ പിടിയിലായ പ്രതികളാണ് ഇവര്‍. ഈ കേസില്‍ റിമാൻഡിലായിരുന്ന പ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. മകനുമായുള്ള പ്രശ്നത്തിന്റെ പേരിലാണ് ഏതാനും മാസങ്ങള്‍ക്കു മുൻപ് ബൈക്ക് കത്തിക്കാൻ നഫീസ ക്വട്ടേഷൻ നല്‍കിയത്.
എന്നാൽ പിന്നീട് പറഞ്ഞുറപ്പിച്ച ക്വട്ടേഷൻ തുകയെച്ചൊല്ലി വീട്ടമ്മയും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച മാരകായുധങ്ങളുമായി മുള്ള്യാകുര്‍ശ്ശിയിലുള്ള വീട്ടിലെത്തിയ സംഘം നഫീസയെ ആക്രമിച്ചു. ഇവര്‍ നഫീസയുടെ വീട് അടിച്ചു പൊളിക്കുകയും ചെയ്തു. പെരിന്തല്‍മണ്ണ കോടതി പ്രതികളെ റിമാൻഡ് ചെയ്തു.