ബെംഗളൂരു: ബെംഗളൂരുവില്‍ ടെക് കമ്ബനിയുടെ എംഡിയെയും സിഇഒയെയും കുത്തിക്കൊന്നു. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ മേധാവികളാണ് കൊല്ലപ്പെട്ടത്. കമ്ബനി എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാര്‍ എന്നിവര്‍ ആണ് മരിച്ചത്. ഈ കമ്ബനിയിലെ മുൻ ജീവനക്കാരൻ ഫെലിക്സാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്.
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തിൽ ഇയാള്‍ രണ്ട് പേരെയും കുത്തിക്കൊലപ്പെടുത്തിയതാണെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. നോര്‍ത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയില്‍ പമ്ബ എക്സ്റ്റൻഷനിലാണ് ഇന്ന് വൈകിട്ട് കൊലപാതകം നടന്നത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറാണ് എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്.
ജോക്കര്‍ ഫെലിക്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉള്ള ആളാണ് പ്രതി. ഫെലിക്സ് ഉള്‍പ്പടെ മൂന്ന് പേര്‍ അടങ്ങിയ സംഘം ആണ് ഓഫീസില്‍ അതിക്രമിച്ചു കയറി കൊലപാതകം നടത്തിയത്. ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയിരുന്നു. എയ്റോണിക്സ് എന്ന കമ്ബനി ഈ സ്റ്റാര്‍ട്ട് അപ്പിന് ഭീഷണി ആണെന്ന് ഫെലിക്സ് കരുതി. ഇതിന്റെ പകയും മുൻപ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നില്‍ എന്ന് പൊലീസ് പറയുന്നു.