രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് കേരളത്തിൽ നിന്നുള്ള ഒരു എംഎൽഎ യുടെ വോട്ട് ലഭിച്ചിരുന്നു. അതോടുകൂടി തന്നെ ബിജെപി കേരളത്തിൽ ശക്തമായ കരുനീക്കം നടത്തുകണെയെന്ന എന്ന പ്രചരണവും ഉയർന്നിരുന്നു. ഇന്ന് ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച പൊളിറ്റിക്കൽ റിപ്പോർട്ടിൽ പറയുന്നത് മധ്യതിരുവിതാംകൂറിൽ നിന്നുള്ള ഒരു സിറ്റിങ് എംഎൽഎ കോട്ടയം പാർലമെന്റ് സീറ്റിൽ ബിജെപിക്കായി മത്സരത്തിന് ഇറങ്ങും എന്നാണ്. ഇത് ആര് എന്നതിനെ ചൊല്ലിയാണ് ഇപ്പോൾ ചർച്ചകൾ മുറുകുന്നത്.

കോട്ടയം ജില്ലയിലെ “എംഎൽഎ” എന്ന കഥയ്ക്ക് പിന്നിൽ യുഡിഎഫിൽ അന്തച്ഛിദ്രം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ജില്ലയിലെ എംഎൽഎ എൻഡിഎ പാളയത്തിലേക്ക് എന്ന പ്രചരണം യുഡിഎഫിൽ അന്തഃഛിദ്രങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തലുണ്ട്. ഇന്നലെ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ കേരള കോൺഗ്രസിനെ തിരികെ യുഡിഎഫിൽ എത്തിക്കുവാൻ ശ്രമിക്കുമെന്ന് പ്രഖ്യാപനം നടത്തി എന്ന നിലയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള കോൺഗ്രസ് യുഡിഎഫിലേക്ക് ഇല്ല എന്ന മറുപടിയുമായി വക്താക്കൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

സഭയുമായി അടുത്ത ബന്ധമുള്ള കോട്ടയം ജില്ലയിലെ ഒരു എംഎൽഎ എൻഡിഎ പാളയത്തിൽ എത്തും എന്നുള്ള പ്രചരണം കോട്ടയത്ത് ജില്ലാ കോൺഗ്രസിൻറെ ഏറ്റവും ശത്രുതയുള്ള ഒരു എംഎൽഎയെ യുഡിഎഫിന് ഉള്ളിൽ സംശയ നിഴലിൽ നിർത്താനുള്ള രാഷ്ട്രീയ നീക്കം ആയും വിലയിരുത്തപ്പെടുന്നുണ്ട്. കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ നടത്തി മുന്നണി വിപുലീകരണ പ്രഖ്യാപനത്തിൽ പാലായിലെയും സമീപപ്രദേശങ്ങളിലെയും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. സംശയ നിഴലിൽ നിർത്താൻ ഉദ്ദേശിക്കുന്ന എംഎൽഎയോട് അനുഭവം ഉള്ളവരാണ് പാലായിലെയും, സമീപപ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം പ്രവർത്തകരും. അതുകൊണ്ടുതന്നെ ഇവർക്കിടയിൽ എംഎൽഎയെ മോശക്കാരൻ ആക്കാൻ നടത്തുന്ന നീക്കം ആണോ എന്നും ചില കേന്ദ്രങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

പാലായിൽ ശക്തിപ്രാപിക്കുന്ന കോൺഗ്രസ് രാഷ്ട്രീയവും, ജോസ് കെ മാണി വിരുദ്ധതയും :

യുഡിഎഫ് മുന്നണിയിൽ നിന്ന് കേരള കോൺഗ്രസ് പുറത്തുപോയ വാർത്ത ഏറ്റവുമധികം ആവേശത്തോടെ കൂടി സ്വീകരിച്ചത് പാലായിലെ പരിസരത്തെയും കോൺഗ്രസ് പ്രവർത്തകരാണ്. അതുകൊണ്ടുതന്നെ ജോസ് കെ മാണി മത്സരിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൈമെയ് മറന്ന് അവർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്. അവരുടെ അധ്വാനം ഫലം കാണുകയും ജോസ് കെ മാണിയെ നിലംപരിശാക്കി മാണി സി കാപ്പൻ വിജയിച്ചു കയറുകയും ചെയ്തു. അന്നുമുതൽ കാപ്പൻ ഇടതുപാളയത്തിലേക്ക് മടങ്ങും എന്ന പ്രചരണം പല അവസരങ്ങളിലും ഉയർന്നു വരുന്നുണ്ടായിരുന്നു. ഇത് മാണി സി കാപ്പനെയും കോൺഗ്രസിനെയും തമ്മിലടിപ്പിച്ച് ഇരു വിഭാഗങ്ങളേയും ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ആണെന്ന് പ്രവർത്തകർ പലഘട്ടത്തിലും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

മാണി സി കാപ്പൻ സ്വന്തമായി പാർട്ടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പാലായിൽ ഇപ്പോൾ യുഡിഎഫിലെ ഒന്നാം കക്ഷി എന്ന നിലയിൽ പ്രവർത്തനവും പ്രചാരണവും നടത്തി മുന്നേറുന്നത് കോൺഗ്രസാണ്. കോൺഗ്രസ് നടത്തുന്ന ഈ മുന്നേറ്റങ്ങൾ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്നത് കേരള കോൺഗ്രസ് പാളയങ്ങളിൽ ആണ്. പാലായിലെ കോൺഗ്രസ് നേതൃത്വം ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന രാഷ്ട്രീയ മുദ്രാവാക്യം തന്നെ ജോസ് കെ മാണി വിരുദ്ധതയാണ്. ജനകീയ വിഷയങ്ങളിൽ ഇടപെട്ടും, സഭയുടെ നിലപാടുകളോട് ചേർന്നു നിന്നും പാലായിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ്.

പാലായുടെ യുഡിഎഫ് സ്വഭാവം

പാലായിലെ വോട്ടർമാർക്കിടയിൽ നിലനിൽക്കുന്ന യുഡിഎഫ് സ്വഭാവമാണ് കേരള കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ കൃത്യമായ ഒരു സമയത്ത് യുഡിഎഫിലേക്ക് കേരള കോൺഗ്രസ് തിരിച്ചെത്തുമെന്ന് ഒളിഞ്ഞും തെളിഞ്ഞു പ്രാദേശിക നേതാക്കൾ അഭിപ്രായപ്രകടനം നടത്താറുണ്ട്. എന്നാൽ പാലായിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവുമായി കേരള കോൺഗ്രസിനുള്ള ഭിന്നത ദിനംപ്രതി വർധിച്ചുവരികയാണ്. ഇരു വിഭാഗങ്ങളിലെയും അണികൾ ഇനി ഒരിക്കലും ഒത്തുപോകാൻ ആവില്ല എന്ന നിലപാടിലേക്ക് എത്തിച്ചേർന്നു.

എന്നാൽ സംസ്ഥാനത്ത് ആകെയുള്ള രാഷ്ട്രീയ സാഹചര്യം മുൻനിർത്തി യുഡിഎഫ് സംസ്ഥാന നേതൃത്വം കേരള കോൺഗ്രസിനെ സ്വന്തം പാളയത്തിലേക്ക് എത്തിച്ചാൽ പ്രാദേശിക കോൺഗ്രസ് നേതാക്കളും അവരുടെ പ്രതിഷേധങ്ങളും അപ്രസക്തമാകും എന്ന കണക്കുകൂട്ടൽ ഉണ്ട്. എന്നാൽ നിയോജക മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎ യുടെ സാന്നിധ്യം യുഡിഎഫിലൂടെ പാലായിൽ ഒരു തിരികെ വരവിന് കേരള കോൺഗ്രസിന് വിഘാതമാണ്. ഇതുകൊണ്ടുതന്നെ പാലാ എംഎൽഎ ഏതുവിധേനെയും യുഡിഎഫിന് പുറത്തുപോയി കാണണമെന്നുള്ള ആഗ്രഹവും ഏറ്റവും കൂടുതൽ ഉള്ളത് ഇടതുമുന്നണിയിൽ നിൽക്കുന്ന കേരള കോൺഗ്രസ് പാർട്ടിക്ക് ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക