കൂട്ടായ തീരുമാനമില്ലെന്ന കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാതിക്ക് പരിഹാരമാകുന്നു.മുതിർന്ന നേതാക്കളെ ഉള്‍പ്പെടുത്തി ‘ഉന്നതതലസമിതി’ രൂപവത്കരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതക്ക് പരിഹാരം കാണാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചത്.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ്. കണ്‍വീനർ എം.എം. ഹസൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരെ കൂടാതെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷിയും സമിതിയിലുണ്ടാവും. മുൻ കെ.പി.സി.സി. അധ്യക്ഷന്മാരായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവരെക്കൂടി ഉള്‍പ്പെടുത്താൻ ആലോചനയുണ്ട്.
പാർട്ടി ദൈനംദിനകാര്യങ്ങളും തർക്കങ്ങളുമൊക്കെ ചർച്ചചെയ്ത് ധാരണയുണ്ടാക്കുക എന്നതാണ് പുതിയ സമിതി രൂപീകരിക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യംവെക്കുന്നത്. എല്ലാ കാര്യങ്ങളിലും പൊതുനിലപാട് സ്വീകരിച്ചു മുന്നോട്ടുപോവുകയാണ് ഉന്നതതലസമിതിയുടെ ഉത്തരവാദിത്വം. നേതൃതലത്തിലെ എല്ലാവർക്കും പ്രാതിനിധ്യമുള്ളതിനാല്‍, പരസ്യമായ ഏറ്റുമുട്ടലുകളും അഭിപ്രായഭിന്നതകളുമൊക്കെ ഇതുവഴി പരിഹരിക്കാനാവുമെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു.

















