![](https://keralaspeaks.news/wp-content/uploads/2024/06/n61959751217194847972660f80ddd8f88ad99f534b1e40f2461ee74ecc7fd1d35555ca77ef70d20a68b8302-780x470.jpg)
ടി.പി.ചന്ദ്രശേഖർ വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കുന്നതിന് സർക്കാർ തലത്തില്‍ ഗൂഢാലോചന നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സബ്മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. ടി.പി.കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിന് നേരത്തെ ജയില്‍ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തിരുന്നു.
മാധ്യമങ്ങളിലൂടെ ഇത് പുറത്ത് വന്നതോടെ അഭ്യൂഹങ്ങള്‍ മാത്രമാണെന്നായിരുന്നു സർക്കാരിന്റെ വാദം. ഇതിനിടെ ശിക്ഷായിളവ് ശുപാർശ ചെയ്ത ഉദ്യോഗസ്ഥരെ ഇന്ന് സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ഈ പശ്ചാത്തലങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് സർക്കാരിന് ഇതിലുള്ള പങ്ക് ചൂണ്ടിക്കാട്ടി ആരോപണമുയർത്തിയത്.
‘രാഷ്ട്രീയകൊലപാതക കേസുകളിലെ പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ 14 വർഷം പൂർത്തിയാക്കാതെ ശിക്ഷയിളവ് നല്‍കരുതെന്ന് സുപ്രീംകോടതി 2018-ല്‍ ഉത്തരവിട്ടിട്ടുണ്ട്. 2022-ല്‍ സംസ്ഥാന സർക്കാർ ശിക്ഷയിളവ് നല്‍കാൻ കഴിയുന്ന പ്രതികളുടെ പട്ടികയില്‍നിന്ന് രാഷട്രീയ കൊലപാതകം എടുത്ത് മാറ്റി. ടി.പി.കേസിലെ പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള ഗൂഢാലോചന 2022-ല്‍ ആരംഭിച്ചിട്ടുണ്ട് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഒരു പ്രതിക്ക് നല്‍കുന്ന ശിക്ഷായിളവും പരോളും ലീവും അയാളുടെ മൊത്തം ശിക്ഷയുടെ മൂന്നിലൊന്ന് ആയിരിക്കണം. ഇത് നിയമസഭ പാസാക്കിയതാണ്. എന്നാല്‍ ടി.പി.കേസിലെ പ്രതികളെ മിക്കവാറും ദിവസങ്ങളിലും ജയിലിന് പുറത്താണ്. ശിക്ഷാകാലവധിയുടെ മൂന്നിലൊന്ന് അവർ ഇതിനോടകം പുറത്ത് ചെലവഴിച്ചുകഴിഞ്ഞു. അവർക്കിനി ശിക്ഷായിളവ് നല്‍കാൻ കഴിയില്ലെന്ന് കണ്ട് ഇത് പ്രിസണ്‍ ആക്ടിലെ ഈ വകുപ്പ് സർക്കാർ എടുത്ത് കളഞ്ഞു. നിയമസഭ പാസാക്കിയ പ്രിസണ്‍ ആക്‌ട് വകുപ്പ് ഉത്തരവിലൂടെ എടുത്ത് കളയാൻ സർക്കാരിന് എന്ത് അധികാരമാണുള്ളത്’ സതീശൻ ചോദിച്ചു.
മുഖ്യന്ത്രിക്കായി സതീശന്റെ സബ്മിഷന് എം.ബി.രാജേഷാണ് മറുപടി നല്‍കിയത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ സ്പീക്കർ എ.എൻ.ഷംസീർ മറുപടി നല്‍കിയത് വിവാദമായിരുന്നു. ഇന്ന് പ്രതിപക്ഷ സബ്മിഷൻ ഉന്നയിക്കുമ്ബോള്‍ സ്പീക്കർ ഷംസീറും സഭയിലുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മന്ത്രിഎം. ബി രാജേഷ് മറുപടി നല്‍കിയതിന് പിന്നാലെ ഷംസീർ സ്പീക്കറുടെ കസേരയില്‍ മടങ്ങിയെത്തുകയും ചെയ്തു.
‘ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാർക്ക് ശിക്ഷാ ഇളവ് നല്‍കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് / അകാല വിടുതല്‍ നല്‍കുന്നത് സംബന്ധിച്ച് 25.11.2022ലെ സർക്കാർ ഉത്തരവിലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍ മേധാവി സർക്കാരില്‍ ലഭ്യമാക്കിയിരുന്നു.
പട്ടികയില്‍ അനർഹർ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമർപ്പിക്കുവാൻ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി 03.06.2024ന് ജയില്‍ വകുപ്പ് മേധാവിക്ക് നിർദ്ദേശം നല്‍കിയിരുന്നു. പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് ബഹു. കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷായിളവിന് അർഹതയില്ല. SC No. 867/2012 കേസിലെ ശിക്ഷാതടവുകാർക്ക് 20 വർഷം തടവ് പൂർത്തിയാക്കും മുമ്ബ് ഇളവ് അനുവദിക്കരുതെന്ന ബഹു. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.
SC No. 867/2012 നമ്ബർ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ട്, പോലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇത് സംബന്ധിച്ച മാധ്യമ വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടയുടൻ സൂപ്രണ്ടിന്റെ വിശദീകരണം ജയില്‍ മേധാവി തേടുകയും ചെയ്തിരുന്നു. പ്രസ്തുത കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷാ ഇളവിനുള്ളവരുടെ അന്തിമ പട്ടിക സർക്കാരില്‍ നല്‍കുമെന്ന് വ്യക്തമാക്കി 22.06.2024 ന് ജയില്‍ മേധാവി പത്രക്കുറിപ്പും നല്‍കിയിരുന്നു.
ശിക്ഷാ ഇളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ ആരാഞ്ഞ് കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ കത്തും ഇക്കാര്യത്തില്‍ ജയില്‍ ഹെഡ് ക്വാർട്ടേഴ്സിലേക്ക് ജയില്‍ സൂപ്രണ്ട് നല്‍കിയ വിശദീകരണവും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സർക്കാർ ഗൗരവമായി പരിശോധിക്കുന്നതാണ്.
തെറ്റായ പട്ടിക തയ്യാറാക്കി പോലീസ് റിപ്പോർട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സർവീസില്‍ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവ് നല്‍കിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ശിക്ഷാ ഇളവ് നല്‍കുന്നതിന് 2022 ലെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള തടവുകാരുടെ പുതുക്കിയ പട്ടിക സർക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ടഇ ചീ. 867/2012 കേസിലെ ശിക്ഷാതടവുകാർക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ഇത് സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്’ രാജേഷ് സഭയില്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസവും പ്രതികളുടെ ശിക്ഷായിളവിനായി പോലീസ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ.കെ.രമയുടെ മൊഴി രേഖപ്പെടുത്തിയതായും സതീശൻ ഉന്നയിച്ചിട്ടുണ്ട്. ‘കേസിലെ ഒരു പ്രതി മുഹമ്മദ് ഷാഫിക്ക് വേണ്ടി ചൊക്ലി പോലീസ് രമയുടെ മൊഴിയെടുത്തു. മറ്റൊരു പ്രതി എസ്.ശ്രീജിത്തിന് വേണ്ടി പാനൂർ പോലീസ് മൊഴിയെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഈ മൊഴിയെടുത്തത്. ട്രൗസർ മനോജിന് വേണ്ടി ഇന്നലെ വൈകുന്നേരവും മൊഴിയെടുത്തു’ സതീശൻ പറഞ്ഞു.