![](https://keralaspeaks.news/wp-content/uploads/2024/06/n6177436501718476427242af860388ade1286c177685fa93531ef13b3ca145ea0f76a2ec447ae77b372973-1-780x470.jpg)
ഇടുക്കി ജില്ലയിലെ ഏലപ്പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഉത്തരവിട്ട് ഹൈക്കോടതി. ഏലം കൃഷിക്ക് മാത്രമായി അനുവദിച്ച ഭൂമിയിലെ കെട്ടിടങ്ങള്‍, ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ നടപടി വേണമെന്നും കോടതി ഉത്തരവിട്ടു. ജില്ലയില്‍ എവിടെയെങ്കിലും ഇത്തരത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തി തുടർനടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
മകയിരം പ്ലാന്റേഷനുമായി ബന്ധപ്പെട്ട വിവാദ എൻ.ഒ.സി. വിഷയം പരിഗണിക്കവെയാണ്ഹൈക്കോടതിയുടെ ഉത്തരവ്. ഏലപ്പട്ടയഭൂമിയായ മകയിരം പ്ലാന്റേഷനില്‍ റിസോർട്ട് പ്രവർത്തിക്കുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തുകയും അത് അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റോപ്പ് മെമോയും ഇപ്പോള്‍ നല്‍കി. ഇതിന്റെ തുടർച്ചയായാണ് പുതിയ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
ഇടുക്കി ജില്ലയില്‍ ‘പ്ലാന്റേഷൻ ടൂറിസം’ എന്ന പേരില്‍ ഇത്തരത്തില്‍ ഏലപ്പാട്ട ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന വിഷയമാണ് കോടതിക്ക് മുന്നില്‍ വന്നത്. പ്ലാന്റേഷനുകള്‍ ടൂറിസം പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് കടിഞ്ഞാണിടുകയാണ് കോടതിയുടെ ഉത്തരവിന്റെ ലക്ഷ്യം. തഹസില്‍ദാർമാരാണ് ജില്ലയിലെ മുഴുവൻ ഭൂമിയും പരിശോധിച്ച് റിപ്പോർട്ട് നല്‍കേണ്ടത്. ഇത് സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജില്ലാ കളക്ടർക്ക് നിർദേശം നല്‍കി. അതേസമയം മകയിരം പ്ലാന്റേഷന്റെ വിവാദ എൻ.ഒ.സി. വിഷയത്തില്‍ ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജിനെതിരെ അന്വേഷണമില്ല എന്നും കോടതി ഉത്തരവില്‍ പറഞ്ഞു.