ഡല്‍ഹിലെ ബർഗർ കിംഗ് ഔട്ടലെറ്റിലുണ്ടായ വെടിവയ്പ്പില്‍ 26-കാരന് ദാരുണാന്ത്യം. രജൗരി ഗാർഡൻ ഏരിയയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അമൻ ഒരു യുവതിക്കൊപ്പമിരുന്ന് സംസാരിക്കുന്നതിനിടെയാണ് അക്രമി വെടിയുതിർത്തത്.
യുവതി ഫോണില്‍ ചിത്രങ്ങള്‍ കാട്ടുന്നതിനിടെ ഷോപ്പില്‍ യുവാവിന് പിന്നിലിരുന്നയാള്‍ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. 18ന് രാത്രി 9.45നായിരുന്നു ആക്രമണം.ഇതോടെ ആള്‍ക്കാർ പരിഭ്രാന്തരായി ഓടി. വെടിയേറ്റ യുവാവ് ബില്ലിംഗ് കൗണ്ടറിലേക്ക് ഓടിയെങ്കിലും പിന്നാലെയെത്തിയ രണ്ടുപേർ തുടർന്നും വെടിയുതിർക്കുകയായിരുന്നു.
രണ്ടു തോക്കുകളില്‍ നിന്നായി 38 തവണ അമന് നേരെ നിറയാെഴിച്ചെന്നാണ് സൂചന. സംഭവം നടക്കുമ്ബോള്‍ 50ലറെ പേർ ഷോപ്പിലുണ്ടായിരുന്നു. ഇയാളുടെ മൃതദേഹം ബില്ലിംഗ് കൗണ്ടറിലാണ് കിടന്നത്.
അമന് ഒപ്പമുണ്ടായിരുന്ന യുവതി അക്രമി സംഘത്തില്‍പ്പെട്ടതാണെന്ന സംശയത്തിലാണ് പൊലീസ്. ഇവർ സംഭവം നടന്നതിന് പിന്നാലെ മരിച്ച യുവാവിന്റെ പഴ്സും ഫോണുമായി മുങ്ങിയിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിയുടേതെന്ന് കരുതുന്ന ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.