ജോസ് കെ മാണിയെ പാളയത്തിൽ എത്തിക്കാൻ ബിജെപി ശ്രമങ്ങൾ നടത്തുന്നു എന്ന് സൂചന. ന്യൂസ് 18നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യസഭാ സീറ്റും കേന്ദ്രമന്ത്രി പദവിയും ജോസ് കെ മാണിക്ക് വാഗ്ദാനം ചെയ്തു എന്നാണ് റിപ്പോർട്ട്. മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ അടക്കം നിർണ്ണായകമായ ക്രൈസ്തവ വോട്ടുകളാണ്.
നേരത്തെ തന്നെ ബിജെപി പാളയത്തിൽ എത്തിയ കേരള കോൺഗ്രസ് നേതാവ് പിസി ജോർജ് ഇന്നലെ ജോസ് കെ മാണിയെ എൻഡിഎ യിലേക്ക് സ്വാഗതം ചെയ്തിരുന്നു. പ്രമുഖ വാർത്താമാധ്യമത്തിന് ഇന്ന് നൽകിയ അഭിമുഖത്തിൽ ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോയത് ചരിത്രപരമായ വിഡ്ഢിത്തരം ആയിരുന്നു എന്നും എൻഡിഎയ്ക്കൊപ്പം വന്നിരുന്നെങ്കിൽ വലിയ നേട്ടങ്ങൾ ഉണ്ടാകുമായിരുന്നു എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കാനായി ജോസ് കെ മാണി ഡൽഹിയിലെത്തിയിരുന്നു. ഈ സമയത്താണ് കൂടിക്കാഴ്ചകളും ചർച്ചകളും നടന്നത് എന്നും സംശയം ഉയരുന്നുണ്ട്.
ഇടതുമുന്നണി ജോസിന് രാജ്യസഭാ സീറ്റ് നിഷേധിച്ചാൽ അത് ചൂണ്ടിക്കാട്ടി ബിജെപി പാളയത്തേക്ക് എത്താനാവും ജോസ് കെ മാണി ശ്രമിക്കുക. കേന്ദ്ര മന്ത്രി പദം ലഭിച്ചാൽ രാഷ്ട്രീയ പ്രസക്തി നിലനിർത്താമെന്നും ജോസ് കണക്കുകൂട്ടുന്നുണ്ടാവാം. എന്നാൽ പാർട്ടിയിലെ അഞ്ച് എംഎൽഎമാരിൽ എത്രപേർ ഈ നീക്കത്തിന് പിന്തുണ നൽകുമെന്നും കണ്ടറിയേണ്ടതാണ്.
മന്ത്രി പദം ഉപേക്ഷിച്ച് റോഷി അഗസ്റ്റിൻ ജോസിനൊപ്പം നിലകൊള്ളാൻ സാധ്യതയില്ല. പൂഞ്ഞാർ സീറ്റിലെ വിജയസാധ്യത പരിഗണിച്ചാൽ സെബാസ്റ്റ്യൻ കുളത്തുങ്കലും, ചങ്ങനാശ്ശേരിയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിച്ചാൽ ജോബ് മൈക്കിളും ഇത്തരമൊരു നീക്കത്തിന് പിന്തുണ കൊടുക്കാൻ സാധ്യത നിലനിൽക്കുന്നില്ല. റാന്നി എംഎൽഎ കൂടിയായ പ്രമോദ് നാരായണൻ പണ്ടേ ഇടതു പശ്ചാത്തലം ഉള്ള നേതാവാണ്. ജോസ് കെ മാണിയുടെ ബിജെപി ബാന്ധവത്തിന് പിന്തുണ നൽകാൻ വിദൂര സാധ്യതയെങ്കിലും ഉള്ള നേതാവ് കാഞ്ഞിരപ്പള്ളി എംഎൽഎയും ചീഫ് വിപ്പുമായ എൻ ജയരാജ് മാത്രമാണ്.