![](https://keralaspeaks.news/wp-content/uploads/2024/05/n6101942461716199221875fa42e1be18809b68c44a8ad660b067db13eb1abe5975f980a773ec13663ab3ba.jpg)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2024 സാമ്ബത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാരിന് ഏകദേശം 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ചു. മുൻ സാമ്ബത്തിക വർഷത്തേക്കാള്‍ ഏകദേശം 140 ശതമാനം വർധനവാണിത്. 2023 സാമ്ബത്തിക വർഷത്തില്‍ ആർബിഐ 87,416 കോടി രൂപ മിച്ചമായി കേന്ദ്രത്തിന് കൈമാറിയിരുന്നു. മുംബൈയില്‍ നടന്ന ആർബിഐ സെൻട്രല്‍ ബോർഡിന്റെ 608-ാമത് മീറ്റിംഗില്‍ നിലവിലെ ആഗോള, ആഭ്യന്തര സാമ്ബത്തിക സാഹചര്യങ്ങള്‍ ചർച്ച ചെയ്തു. 2,10,874 കോടി രൂപ മിച്ചമായി കൈമാറാൻ ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.
‘2018-19 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരി അടക്കമുള്ള വിവിധ കാരണങ്ങളാല്‍ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ 5.50 ശതമാനത്തില്‍ കണ്ടിന്ജന്റ് റിസ്‌ക് ബഫര്‍ (crb) നിലനിര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. വളര്‍ച്ചയെയും മൊത്തത്തിലുള്ള സാമ്ബത്തിക പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ വളര്‍ച്ചയില്‍ ഉണ്ടായ മുന്നേറ്റം കണക്കിലെടുത്ത് CRB 6 ശതമാനമായി ഉയര്‍ത്തി. സമ്ബദ് വ്യവസ്ഥ ശക്തമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്ത് 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ CRB 6.50 ശതമാനമായി വീണ്ടും ഉയര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിന് പിന്നാലെ 2023-24 വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 2,10,874 കോടി രൂപ കൈമാറാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി’ -ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
നേരത്തെ ഒരുലക്ഷം കോടിയോളം രൂപ ലാഭവിഹിതമായി കേന്ദ്ര സർക്കാരിന് നല്‍കുമെന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നിരുന്നാലും, അന്തിമമായി അംഗീകരിച്ച തുക ഈ പ്രവചനങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ഈ മിച്ച കൈമാറ്റം സർക്കാന്റെ ധനസ്ഥിതിയെ ശക്തിപ്പെടുത്തുക മാത്രമല്ല, ബജറ്റ് കമ്മി ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
കറന്‍സി അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭമാണ് ആര്‍ബിഐയുടെ പ്രധാന വരുമാനമാര്‍ഗം. കറന്‍സി അച്ചടിക്കാന്‍ പണം ചെലവാകുന്നുണ്ടെങ്കിലും കറന്‍സിയുടെ മൂല്യം അതിനേക്കാള്‍ കൂടുതലായതാണ് വരുമാനം കൂടാനുള്ള കാരണം. സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിലൂടെയും വില്‍ക്കുന്നതിലൂടെയും റിസര്‍വ് ബാങ്ക് പണം സമ്ബാദിക്കുന്നുണ്ട്. വിദേശ നാണ്യത്തില്‍ നിന്നും ആര്‍ബിഐക്ക് വരുമാനം ലഭിക്കുന്നുണ്ട്. വിദേശ നാണയ ശേഖരത്തില്‍ വിദേശ ആസ്തികളും ഉള്‍പ്പെടുന്നുണ്ട്. ഇതും വരുമാനമാര്‍ഗമാണ്.