ഉത്തർപ്രദേശിലെ ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജല്‍ നിഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർക്ക് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ട്.
ഏപ്രില്‍ 5 ന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കാജലിനെ സ്റ്റാർ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ അവരെ ലഖ്‌നൗവിലേക്ക് റഫർ ചെയ്യുകയായിരുന്നു. കാജലിന് ഹൃദയാഘാതമുണ്ടായെന്നാണ് വിവരം. രക്തസമ്മർദ്ദവും ഹൃദയയാഘാതവും മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് ലഖ്‌നൗവിലേക്ക് കൊണ്ടുപോകുകയാണ്,- കാജലിൻ്റെ ഭർത്താവ് സഞ്ജയ് നിഷാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗോരഖ്പൂർ മണ്ഡലത്തില്‍ നിന്ന് നടനും സിറ്റിംഗ് എംപിയുമായ രവി കിഷൻ ശുക്ലയ്‌ക്കെതിരെയാണ് കാജല്‍ നിഷാദ് എന്ന 41കാരി മത്സരിക്കുന്നത്. കാജല്‍ നിഷാദ് ഒരു ജനപ്രിയ ടിവി നടിയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ ജൂണ്‍ ഒന്നിന് വോട്ടെടുപ്പ് നടക്കും. ഫലം ജൂണ്‍ 4ന് പുറത്തുവരും. കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും ചേർന്നുള്ള ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയാണ് കാജല്‍.