ട്രിവാൻഡ്രം ക്ളബില്‍ പണം വച്ച് ചീട്ട് കളിച്ചതിന് എസ്.ആര്‍ വിനയകുമാര്‍ അറസ്‌റ്റിലായത് തികച്ചും യാദൃശ്ചികമെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യാ സഹോദരാണ് വിനയകുമാര്‍.
കോടിയേരി ബാലകൃഷ്ണൻ മരണപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഒരു വിലാപയാത്രയായി കൊണ്ടുവരണമെന്ന് കുടുംബം ആഗ്രഹിച്ചിരുന്നു. ഇക്കാര്യം വിനോദിനി തന്നെ തുറന്നു പറഞ്ഞ ദിവസമാണ് യുണൈറ്റഡ് ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ എം.ഡി കൂടിയായ വിനയകുമാറിനെ പണംവച്ച് ചൂതാട്ടം നടത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്തതെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
ശ്രീ കോടിയേരി ബാലകൃഷ്ണൻ മരണപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് എത്തിക്കാഞ്ഞതിനെ പറ്റി വിമര്‍ശനം ഉയര്‍ന്നതാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അര്‍ഹിച്ചിരിന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അക്കാലത്ത് അഭിപ്രായപ്പെട്ടതുമാണ്.
ഇക്കാര്യത്തിലെ താല്പര്യം കുടുംബം നിലവിലെ പാര്‍ട്ടി സെക്രട്ടറി ശ്രീ എം.വി ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് കോടിയേരിയുടെ സഹധര്‍മ്മിണി തെല്ലും പരിഭവത്തോടെ കഴിഞ്ഞ ദിവസം സ്ഥിരികരിക്കുകയും ചെയ്തു. അപ്പോള്‍ ആരാണ് ആ വിലാപയാത്രയെ അട്ടിമറിച്ചിട്ടുണ്ടാവുക? ആരുടെ ധൃതിയാകാം കോടിയേരിക്ക് അര്‍ഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക?
എന്തായാലും ശ്രീമതി വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്ക് വെച്ച ദിവസം തന്നെ അതിനുശേഷം അവരുടെ സഹോദരനും യുണൈറ്റഡ് ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ MDയുമായ എസ്.ആര്‍ വിനയകുമാറിനെ ട്രിവാൻഡ്രം ക്ലബ്ബില്‍ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാം….ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് CPMലെ ജീര്‍ണ്ണതകളെ പറ്റി ആ പാര്‍ട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നത്.