ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാൻ ശ്രമം. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഭീമമായ തുക കോഴ നല്‍കി കേസുകള്‍ ഒഴിവാക്കാനാണ് ഗ്രൂപ്പ് അംഗങ്ങളുടെ ശ്രമം. ഇത് വ്യക്തമാക്കുന്ന ശബ്ദരേഖയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൂടാതെ ഗ്രൂപ്പ് അംഗങ്ങളില്‍നിന്നു പിരിച്ച 5 കോടി രൂപ സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയതായും ശബ്ദരേഖയില്‍ പറയുന്നുണ്ട്.
”എല്ലാവരും പൈസ ഇറക്കുന്നുണ്ട്. ഇപ്പോള്‍ അഞ്ച് കോടി രൂപ ഇറക്കിയിട്ടുണ്ടെന്ന് പറഞ്ഞു. സർക്കാർ വക്കീലിനാണ് ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. അതു കൊടുത്തു കഴിഞ്ഞാല്‍ ഹൈറിച്ച് റിട്ടേണ്‍ വരും എന്നൊക്കെ അവൻ നിഷ്കളങ്കമായി എന്റെയടുത്ത് വന്നു പറഞ്ഞതാണ്. നിങ്ങള്‍ വേഗം ഒപ്പിട്ടു കൊടുത്തോ എന്നൊക്കെ എന്നോട് ഫോണ്‍ വിളിച്ചു പറഞ്ഞു.”- ഗ്രൂപ്പ് അംഗമായ വനിതയുടെ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
ഹൈറിച്ച് അംഗങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണമാണ് ചോര്‍ന്നത്. ഇതു വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം ഹൈറിച്ച് കമ്ബനിക്കെതിരെ പരാതിയില്ലെന്നും കമ്ബനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഫോമും നിക്ഷേപകരില്‍ നിന്ന് ഒപ്പിട്ടുവാങ്ങി. കോടതിയില്‍നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ഈ നീക്കം.
ഹൈറിച്ച് ഉടമകള്‍ സംസ്ഥാനത്തിന് അകത്തുംപുറത്തുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരിലുള്ള സ്ഥാവര ജംഗമവസ്തുക്കള്‍ ബഡ്സ് ആക്‌ട് പ്രകാരം കണ്ടുകെട്ടാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ജനുവരിയില്‍ മറുപടി നല്‍കിയതാണ്.
മാസങ്ങള്‍ പിന്നിടുമ്ബോഴും ഹൈ റിച്ച് ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലെവല്‍ മാർക്കറ്റിങ് കമ്ബനിയുടെ മാനേജിങ് ഡയറക്ടർ വലിയാലുക്കല്‍ കോലാട്ട് കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരെ പൊലീസ് ചോദ്യം ചെയ്യാത്തത് അട്ടിമറിയെന്ന സംശയം ബലപ്പെടുത്തുന്നു. കേസില്‍ തുടരുന്ന ഇ.ഡി അന്വേഷണം കൂടി ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേസുകള്‍ ഇല്ലാതാക്കാനുള്ള ഗൂഢനീക്കം.
മണിചെയിൻ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികള്‍ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.