ഷോക്കടിപ്പിക്കുന്ന തരത്തിലുള്ള ഒരു ഹൈവോള്‍ട്ടേജ് നാടകത്തിന് സാക്ഷിയായി ഉത്തർപ്രദേശിലെ ഗൊരഖ്പൂർ നഗരം. ഭർത്താവ് വിവാഹേതരബന്ധം കണ്ടുപിടിച്ചതിനെ തുടർന്ന ഭാര്യ വൈദ്യുത പോസ്റ്റില്‍ കയറി ഭീഷണി മുഴക്കി. സംഭവത്തിൻെറ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഗൊരഖ്പൂരിലുള്ള പിപ്രായ്ച്ച് എന്ന ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.34കാരിയായ സ്ത്രീയാണ് തൻെറ വിവാഹേതര ബന്ധം കണ്ടെത്തിയതിന് പിന്നാലെ ഭർത്താവ് രാം ഗോവിന്ദിനെ ഭീഷണിപ്പെടുത്തി വൈദ്യുതിപോസ്റ്റില്‍ വലിഞ്ഞ് കയറിയത്. വിവാഹിതരായി ഏറെക്കാലമായി കുടുംബജീവിതം നയിക്കുന്ന ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്.
അടുത്ത ഗ്രാമത്തിലുള്ള യുവാവുമായി ഭാര്യക്ക് ഏകദേശം ഏഴ് വർഷത്തോളം ബന്ധമുണ്ടായിരുന്നു.ബുധനാഴ്ചയാണ് ഭർത്താവ് ഇത് കണ്ടുപിടിച്ചത്. ഇതോടെ രാം ഗോവിന്ദും ഭാര്യയും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായി. കാമുകനെയും ഒപ്പം താമസിപ്പിക്കണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്. വീട്ടുച്ചെലവുകളിലും മറ്റും ആളുടെ സഹായവും ഉണ്ടാവുമെന്ന് ഭാര്യ പറഞ്ഞു. ഇതിനോട് രാം ഗോവിന്ദിന് ഒരു തരത്തിലുള്ള യോജിപ്പും ഉണ്ടായിരുന്നില്ല.
ഇതോടെ ഇരുവരും തമ്മിലുള്ള തർക്കത്തിന് രൂക്ഷതയേറി. ഒരു കാരണവശാലും ഭാര്യയുടെ കാമുകനെ വീട്ടില്‍ കയറ്റില്ലെന്ന് രാം ഗോവിന്ദ് പറഞ്ഞതോടെ കാര്യങ്ങള്‍ വഷളായി. വീടിന് പുറത്തേക്ക് ഓടിയ ഭാര്യ അടുത്തുള്ള വൈദ്യുത പോസ്റ്റില്‍ ഓടിക്കയറി. ഭാര്യയും ഭർത്താവും തമ്മിലുള്ള രൂക്ഷമായ തർക്കം കണ്ട് നേരത്തെ തന്നെ പ്രദേശവാസികള്‍ വീട്ടിലെത്തിയിരുന്നു.ആളുകള്‍ സ്ത്രീയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ തൻെറ ആവശ്യത്തില്‍ ഉറച്ച് നിന്നു.
കാമുകനെ വീട്ടില്‍ കയറ്റി താമസിപ്പിക്കണമെന്ന വാദത്തില്‍ അവർ ഉറച്ച് നിന്നു. പ്രദേശത്ത് തടിച്ചുകൂടിയവരെല്ലാം തന്നെ സ്ത്രീയെ താഴെ ഇറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി.ആളുകള്‍ തന്നെയാണ് സംഭവം പോലീസിനെയും മറ്റ് സർക്കാർ അധികാരികളെയും അറിയിച്ചത്. ഇതോടെ വൈദ്യുതി ജീവനക്കാർ പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. വൈകാതെ തന്നെ ഒരു ജീപ്പില്‍ പോലീസുകാരും ഇവിടേക്കെത്തി. വൈദ്യുതി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് ഓടിയെത്തി. എല്ലാവരും കൂടി സ്ത്രീയെ താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും അതും വിലപ്പോയില്ല. ഒടുവില്‍ വൈദ്യുതിപോസ്റ്റില്‍ മണിക്കൂറുകള്‍ നിന്ന ശേഷമാണ് സ്ത്രീ താഴേക്ക് ഇറങ്ങാൻ തയ്യാറായത്. നാട്ടുകാരെയും പോലീസുകാരെയും വൈദ്യുതിവകുപ്പ് ജീവനക്കാരെയുമെല്ലാം മുള്‍മുനയില്‍ നിർത്തിയായിരുന്നു സ്ത്രീയുടെ പരാക്രമം.
താഴെ നിന്ന് ഇവർ നടത്തിയ അനുരഞ്ജന ചർച്ചകളുടെ ഭാഗമായാണ് സ്ത്രീ അവസാനം താഴെ ഇറങ്ങാൻ തയ്യാറായത്.കഴിഞ്ഞ വർഷം നവംബറില്‍ ഉത്തർപ്രദേശില്‍ സമാനമായ മറ്റൊരു സംഭവമുണ്ടായിരുന്നു. അന്ന് ഒരു സ്ത്രീ മൊബൈല്‍ ടവറിന് മുകളില്‍ കയറിയാണ് ഭീഷണി മുഴക്കിയത്. കാമുകൻ അവരെ വഞ്ചിക്കാൻ ശ്രമിക്കുന്നുവെന്നും അയാള്‍ തന്നെ വിവാഹം ചെയ്യാൻ തയ്യാറാവണമെന്നുമായിരുന്നു സ്ത്രീയുടെ ആവശ്യം. വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചുവെന്നായിരുന്നു അവരുടെ പരാതി. ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ജ് ജില്ലയിലെ സെമ്ര രാജ ടോള്‍ പ്ലാസ പരിസരത്ത് വെച്ചായിരുന്നു ഈ സംഭവം ഉണ്ടായത്. ബിദൌലി പോലീസ് സ്റ്റേഷന് കീഴില്‍ വരുന്നതാണ് ഈ പ്രദേശം.