സ്ത്രീകൾക്കും പെണ്‍കുട്ടികള്‍ക്കുമെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ വളരെ മുന്നിലാണ് അയല്‍രാജ്യമായ പക്കിസ്ഥാൻ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പീഡനത്തിന്‍റെ ചെറിയൊരു ഉദാഹരണമാണ്. ഇത്ആശങ്കയുളവാക്കുന്നതാണെന്ന് വിവിധ വനിതാസംഘടനകള്‍ പ്രതികരിച്ചു.
ആളൊഴിഞ്ഞ ഇടവഴിയിലൂടെ വരുന്ന യുവാവ് പെണ്‍കുട്ടിയെ കണ്ടു ബൈക്ക് നിർത്തുന്നു. ആ സ്ഥലത്തെക്കുറിച്ച് എന്തെങ്കിലും വിവരം ചോദിച്ചറിയാൻ അല്ലെങ്കില്‍ വഴി അറിയാൻ എന്ന വ്യാജേനയായിരിക്കണം ഇയാള്‍ ബൈക്ക് നിർത്തുന്നത്. അടുത്തെത്തുന്ന പെണ്‍കുട്ടിയോട് ഇയാള്‍ എന്തോ ചോദിക്കുന്നു. മറുപടി കൊടുത്തശേഷം പെണ്‍കുട്ടി മടങ്ങുന്നു.
ഈ സമയം മാസ്ക് ധരിച്ചിരിക്കുന്ന പ്രതി പരിസരം നിരീക്ഷിക്കുന്നതു കാണാം. എന്തോ ചോദിക്കാനെന്ന വ്യാജേന ഇയാള്‍ വീണ്ടും പെണ്‍കുട്ടിയെ തന്‍റെയടുത്തേക്കു വിളിക്കുന്നു.പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരേയുള്ള ആക്രമണങ്ങള്‍ പതിവുസംഭവങ്ങളായതുകൊണ്ട് വളരെ ഭയന്നാണ് പെണ്‍കുട്ടി ഇയാളുടെ സമീപത്തേക്കെത്തുന്നത്. അടുത്തെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയും വായ പൊത്തിപ്പിടിച്ച് ബൈക്കില്‍ കയറ്റാനും ശ്രമിക്കുന്നു.
ഇതിനിടെ പെണ്‍കുട്ടി ഭയന്നുനിലവിളിക്കുകയും കുതറി മാറി ഓടുകയും ചെയ്തു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആരെങ്കിലും ഓടിയെത്തുമെന്ന സംശയത്താല്‍ ഇയാള്‍ അവിടെ നിന്നു സ്ഥലം വിടുന്നു. ഇരുചക്രവാഹനത്തിലെത്തിയതുകൊണ്ടാണ് പെണ്‍കുട്ടിക്കു രക്ഷപ്പെടാൻ കഴിഞ്ഞത്. മറ്റേതെങ്കിലും വാഹനമായിരുന്നെങ്കില്‍ അവള്‍ പീഡിപ്പിക്കപ്പെടുമായിരുന്നും എന്നാണ് ദൃശ്യങ്ങൾ കണ്ടാൽ വ്യക്തമാകുന്നത്.