ബംഗളൂരു: ബി.ജെ.പിക്ക് പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കർണാടകയില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും. 17 പേരുടെ ആദ്യ പട്ടിക പുറത്തുവിട്ടതില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ മരുമകനും അഞ്ചു കർണാടക മന്ത്രിമാരുടെ മക്കളും ഉള്‍പ്പെട്ടു. കോൺഗ്രസിന്റെ പട്ടിക കുടുംബാധിപത്യ പട്ടികയാണെന്ന ആക്ഷേപം സജീവമായി കഴിഞ്ഞു.
ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി ഗുല്‍ബർഗ (കലബുറഗി), കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകള്‍ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), വനിതാ ശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിന്റെ മകൻ മൃണാള്‍ രവീന്ദ്ര ഹെബ്ബാള്‍ക്കർ (ബെളഗാവി), ഗതാഗത മന്ത്രി മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി (ബംഗളൂരു സൗത്ത്), മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകള്‍ സംയുക്ത എസ്. പാട്ടീല്‍ (ബാഗല്‍കോട്ട്), വനം മന്ത്രി ഈശ്വർഖണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബിദർ) എന്നിവർ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടും.
ബംഗളൂരു സെൻട്രലില്‍ അപ്രതീക്ഷിതമായി മുസ്‍ലിം സ്ഥാനാർഥിയെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ കെ. റഹ്മാൻ ഖാന്റെ മകൻ മൻസൂർ അലി ഖാൻ ആണ് സ്ഥാനാർഥി. മന്ത്രി എസ്.എസ്. മല്ലികാർജുന്റെ ഭാര്യയും എം.എല്‍.എയും മുതിർന്ന നേതാവുമായ ഷാമന്നൂർ ശിവശങ്കരപ്പയുടെ മകളുമായ പ്രഭ മല്ലികാർജുൻ ദാവൻഗരെ സീറ്റിലും മത്സരിക്കും. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ജയപ്രകാശ് ഹെഗ്ഡെക്ക് ഉഡുപ്പി- ചിക്കമകളൂരു സീറ്റ് നല്‍കി.
ബംഗളൂരു നോർത്തില്‍ പ്രഫ. എം.വി. രാജീവ് ഗൗഡയാണ് സ്ഥാനാർഥി. കർണാടക സ്റ്റേറ്റ് പോളിസി ആൻഡ് പ്ലാനിങ് കമ്മീഷൻ ചെയർമാനായ രാജീവ് ഗൗഡക്ക് ബി.ജെ.പിയുടെ ശോഭ കരന്ദ്‍ലാജക്‍യാണ് എതിർ സ്ഥാനാർഥി. സിറ്റിങ് സീറ്റായ ബംഗളൂരു റൂറലില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എം.പിയും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷിന് തന്നെ ഈ സീറ്റ് കൈമാറിയേക്കും.
മറ്റു സ്ഥാനാർഥികളും മണ്ഡലങ്ങളും: എം. ലക്ഷ്മണ്‍ – മൈസൂരു, വിനോദ് അസൂതി- ധാർവാഡ്, ജി. കുമാർ നായ്ക്- റായ്ച്ചൂർ, പത്മരാജ്- ദക്ഷിണ കന്നഡ, കെ. രാജശേഖർ ബസവരാജ് ഹിത്നാല്‍- കൊപ്പാല്‍, അഞ്ജലി നിംബാല്‍കർ- ഉത്തര കന്നഡ, ബി.എൻ. ചന്ദ്രപ്പ- ചിത്രദുർഗ.