ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള തീവ്രശ്രമവുമായി കോണ്‍ഗ്രസ്. വോട്ടർപ്പട്ടികയില്‍ പുതുതായി പേര് ചേർക്കുന്നവരുടെ വോട്ടുകള്‍കൂടി യു.ഡി.എഫ്.സ്ഥാനാർഥികള്‍ക്ക് ഉറപ്പിക്കാനാണ് നീക്കം. ഇതിനായി ‘എന്റെ ബൂത്തില്‍ പുതിയ പത്ത് വോട്ട് ചലഞ്ച്’ നടത്തും.എ.ഐ.സി.സി. പ്രസിഡന്റുമുതല്‍ ബൂത്ത് ലെവല്‍ ഏജന്റുമാർവരെയുള്ളവരുടെ വിവരശേഖരണം പാർട്ടി ദേശീയതലത്തില്‍ നടത്തിവരികയാണ്.
സംസ്ഥാനത്ത് 2,5174 ബൂത്ത് പ്രസിഡന്റുമാരെയും ബൂത്ത് ലെവല്‍ ഏജന്റുമാരെയുമാണ് രജിസ്റ്റർ ചെയ്യിക്കാനുള്ളത്. ഇവരെയെല്ലാം കെ.പി.സി.സി. വാർ റൂമില്‍നിന്ന് നേരിട്ടുവിളിച്ച് പ്രവർത്തനം വിലയിരുത്തുന്നു. പ്രവർത്തനരംഗത്തില്ലാത്തവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കുന്നുണ്ട്.
താഴേത്തട്ടില്‍ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തി, ബൂത്ത് തലത്തില്‍ പത്ത് വോട്ടുകള്‍കൂടി പുതുതായി സമാഹരിക്കാനായാല്‍ ലോക്സഭാ മണ്ഡലങ്ങളിലെല്ലാം വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് പാർട്ടിനേതൃത്വത്തിന്റെ വിലയിരുത്തല്‍. രണ്ടരലക്ഷത്തിലധികം യുവാക്കളുടെ വോട്ടുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് സമാഹരിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. പുതുതായി പേര് ചേർത്ത വോട്ടർമാരുടെ പട്ടിക കെ.പി.സി.സി.നേതൃത്വത്തിന് കൈമാറാനും നേതാക്കള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
വയോധികരെയും മറ്റും വീടുകളിലെത്തി വോട്ട് ചെയ്യിക്കുന്നതിന്റെ പേരില്‍ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ തടയാനുള്ള മുന്നൊരുക്കങ്ങളും കെ.പി.സി.സി. തുടങ്ങി. സുതാര്യമായ നടപടികളിലൂടെമാത്രം ഇത്തരം വോട്ടുകള്‍ രേഖപ്പെടുത്താൻ നടപടിയെടുക്കണമെന്നും വോട്ട് ചെയ്യിക്കുമ്ബോള്‍ കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തും നല്‍കിയിട്ടുണ്ട്.