സംസ്ഥാനത്തെ കലാലയ രാഷ്ട്രീയം അതിന്റെ സകല സീമകളും ലംഘിച്ച്‌ വിദ്യാർത്ഥിയുടെ ജീവൻ അപഹരിക്കുന്നിടം വരെ എത്തിയതോടെ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും ചേക്കേറാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വർദ്ധനവിനാണ് സാദ്ധ്യതയേറിയിക്കുന്നത്. വയനാട് പൂക്കോട് സർക്കാർ വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായ ജെ.എസ് സിദ്ധാർത്ഥൻ അതേ കോളേജിലെ വിദ്യാർത്ഥികളുടെ ആള്‍ക്കൂട്ട ആക്രമണത്തിനിരയാകുകയും തുടർന്നുണ്ടായ ദുരൂഹമായ മരണത്തിലും കലാശിച്ച സംഭവം കേരളസമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

കേരളത്തില്‍ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയാണ് ഈ സംഭവം ഭീതിയിലാഴ്ത്തുന്നത്. സിദ്ധാർത്ഥന്റെ സഹപാഠികളടക്കം 18 പേരാണ് സംഭവത്തില്‍ പ്രതികളായി അറസ്റ്റിലായത്. തങ്ങളുടെ മക്കളെ കോളേജുകളിലേക്ക് എന്ത് ധൈര്യത്തില്‍ പറഞ്ഞയയ്ക്കുമെന്നാണ് രക്ഷാകർത്താക്കളുടെ ചോദ്യം. ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണ് കോഴിക്കോട് കൊയിലാണ്ടിയിലെ കൊല്ലം ആർ.ശങ്കർ മെമ്മോറിയല്‍ എസ്.എൻ.ഡി.പി കോളേജിലെ സി.ആർ അമല്‍ എന്ന വിദ്യാർത്ഥിക്കും ആള്‍ക്കൂട്ട വിചാരണയില്‍ മർദ്ദനമേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും അതിനൊക്കെ പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് സർക്കാർ, എയ്ഡഡ് കോളേജുകളിലും സർവ്വകലാശാലാ ക്യാമ്ബസുകളിലും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമവും കത്തിക്കുത്തും കൊലപാതകങ്ങളും വരെ അരങ്ങേറുന്നത്. ചില സ്വകാര്യ മാനേജ്മെന്റ് കോളേജുകളിലും സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനങ്ങളിലും മാത്രമാണ് ഹൈക്കോടതി ഉത്തരവ് മാനിച്ച്‌ കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

എസ്.എഫ്.ഐ എന്ന ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമാണ് കേരളത്തിലെ സർവ്വ കലാലയങ്ങളിലെയും അക്രമങ്ങളില്‍ പ്രതിസ്ഥാനത്തുള്ളത്. ഭരണത്തിന് ചുക്കാൻ പിടിക്കുന്ന സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടന എന്ന നിലയില്‍ എല്ലാവിധ അക്രമങ്ങള്‍ക്കും കുടപിടിക്കുന്ന സി.പി.എമ്മിന്റെ സമീപനമാണ് കുട്ടിക്കുരങ്ങന്മാർക്ക് അഴിഞ്ഞാടാനുള്ള ലൈസൻസായി മാറിയിരിക്കുന്നത്. അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയും പുറത്ത് നിന്ന് രാഷ്ട്രീയ പാർട്ടിയുടെ സംരക്ഷണവും ഇവർക്ക് ലഭിക്കുന്നതിനാല്‍ പൊലീസും നിയമസംവിധാനങ്ങള്‍ പോലും നോക്കുകുത്തിയായി നില്‍ക്കുന്നത് അക്രമികള്‍ക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നു.

നല്ലനിലയില്‍ പഠിച്ച്‌ പുറത്തിറങ്ങാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെയാണ് ഇത് അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നത്. വിദ്യാർത്ഥികള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ അറിവുകള്‍ പകർന്നു നല്‍കാനും സമൂഹത്തില്‍ നല്ല പൗരന്മാരായി വളരാനും ഒക്കെ ഉതകുമെന്നാണ് വിദ്യാലയങ്ങളിലും കലാലയങ്ങളിലും രാഷ്ട്രീയം കൊണ്ടുവന്ന ഭരണാധികാരികള്‍ ന്യായീകരണമായി പറഞ്ഞിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് നേതാക്കളായി മാറാനുള്ള പരിശീലന കളരിയാക്കി വിദ്യാർത്ഥി രാഷ്ട്രീയത്തെ മാറ്റിയതോടെയാണ് അതിന് അക്രമത്തിന്റേതായ രൗദ്രഭാവവും കൈവന്നത്. എതിർ രാഷ്ട്രീയക്കാരെ അക്രമത്തിലൂടെ അടിച്ചൊതുക്കി തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ഉപാധിയാക്കി മാറ്റിയതോടെയാണ് വിദ്യാലയരാഷ്ട്രീയത്തിനുണെന്ന് അവകാശപ്പെട്ടിരുന്ന നന്മയുടെ വശങ്ങള്‍ കൈമോശം വന്നത്.

ഇന്ന് മിക്ക കലാലയങ്ങളിലും ലഹരിമാഫിയ പിടിമുറുക്കിയതിന്റെ കൂടി ഫലമാണ് അവിടെയുണ്ടാകുന്ന അക്രമ സംഭവങ്ങളെന്നത് രഹസ്യമല്ല. വിദ്യാർത്ഥികളുടെ രാഷ്ട്രീയത്തിനനുസരിച്ച്‌ തുള്ളുന്ന മരപ്പാവകളായി ചില അദ്ധ്യാപക, അനദ്ധ്യാപക സംഘടനകള്‍ കൂടി മാറിയതോടെയാണ് കലാലയങ്ങള്‍ അരാജകത്വത്തിന്റെ വിളഭൂമികളായി മാറിയത്. അദ്ധ്യാപകരോടും പ്രിൻസിപ്പല്‍മാരോടുമൊക്കെ ഉണ്ടാകേണ്ട ബഹുമാനവും ആദരവും വിദ്യാർത്ഥികള്‍ക്ക് കൈമോശം വന്നതില്‍ പ്രധാന പങ്ക് ഇത്തരം അദ്ധ്യാപക സംഘടനകള്‍ക്കുമുണ്ടെന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ഭരണം ആയതിനാലാണ് വിദ്യാർത്ഥി സംഘടനയുടെ അക്രമവിളയാട്ടം കലാലയ കാമ്ബസുകളില്‍ മാത്രമായി ഒതുങ്ങുന്നത്. എന്നാല്‍ സംസ്ഥാന ഭരണം മാറി ഇടതുപക്ഷം പ്രതിപക്ഷത്തായാല്‍ പിന്നെ തെരുവുകളും യുദ്ധക്കളമായി മാറുന്ന സ്ഥിതിയാകും ഉണ്ടാകുമെന്നതാണ് മുൻകാല അനുഭവം.

കുത്തഴിഞ്ഞ് ഉന്നതവിദ്യാഭ്യാസ രംഗം

ഭരിക്കുന്നവരുടെ രാഷ്ട്രീയം സർവകലാശാലകളിലും പ്രയോഗിക്കുന്നതിന്റെ ഫലമായി വൈസ്ചാൻസലർമാരായി ഇഷ്ടക്കാരെ നിയമിക്കുകയും വ്യാപകമായ പിൻവാതില്‍ നിയമനവും മൂലം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം ഏറെക്കുറെ കുത്തഴിഞ്ഞ നിലയിലാണിപ്പോള്‍. വൈസ്ചാൻസലർമാരായി ഇഷ്ടക്കാരെ യോഗ്യത നോക്കാതെ നിയമിക്കുന്ന രീതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടാണ് തടയിട്ടത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ സർക്കാരിന് തിരിച്ചടി നല്‍കിയാണ് കഴിഞ്ഞ ദിവസം ആ ബില്ലിന് അംഗീകാരം നല്‍കാതെ രാഷ്ട്രപതി തിരിച്ചയത്.

അതോടെ ഗവർണർ സർവ്വകലാശാലകളുടെ സർവാധികാരിയായി മാറിയതും സർക്കാരിന് തിരിച്ചടിയായി. ഇനിമുതല്‍ ചാൻസലറായ ഗവർണറായിരിക്കും വി.സി നിയമനത്തില്‍ സർവാധികാരി. ഗവർണറും സർക്കാരും തമ്മില്‍ ദീർഘനാളായി നിലനിന്ന തർക്കം മൂലം പത്തോളം സർവ്വകലാശാലകളില്‍ ഇപ്പോഴും വൈസ്ചാൻസലർമാരെ നിയമിക്കാനായിട്ടില്ല. വിദ്യാർത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ച പൂക്കോട് വെറ്ററിനറി സർവ്വകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത നടപടി സർക്കാരിനെ അമ്ബരപ്പിച്ചെങ്കിലും പൊതുസമൂഹത്തില്‍ നിന്ന് ഗവർണർക്ക് കൈയ്യടി നേടിക്കൊടുത്ത സംഭവമാണത്.

വിദേശത്തേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക്

കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാഠതറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി എം. ബിന്ദുവും അടിയ്ക്കടി പറയുന്നുണ്ട്. കേരളത്തില്‍ നിന്ന് വിദ്യാർത്ഥികള്‍ വിദേശ സർവകലാശാലകളിലേക്ക് പോകുന്നതിനെക്കുറിച്ച്‌ പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ബിന്ദു അടുത്തിടെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് വിദ്യാർത്ഥികള്‍ വിദേശ സർവകലാശാലകളിലേക്ക് പഠിക്കാൻ പോകുന്ന സാഹചര്യം മനസിലാക്കാനാണ് പഠനം. പുറത്തുനിന്നുള്ള വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ സാമൂഹിക, വിദ്യാഭ്യാസ, സാമ്ബത്തികരംഗങ്ങളില്‍ പ്രകടമായ മാറ്റത്തിന് വഴിതെളിക്കുന്ന പ്രവണതയാണ് വിദ്യാർത്ഥികളുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം. എന്തുകൊണ്ട് വിദ്യാർത്ഥികള്‍ വിദേശത്തേക്ക് പോകുന്നുവെന്നത് സംബന്ധിച്ച്‌ ഹയർ സെക്കൻഡറി, കോളേജ് തലത്തിലുള്ള വിദ്യാർത്ഥികള്‍ക്കിടയില്‍ അടുത്തിടെ നടത്തിയ സർവെ പ്രകാരം ഉയർന്ന വേതനമുള്ള ജോലിയാണ് കൂടുതല്‍ പേരെയും വിദേശത്തേക്ക് ആകർഷിക്കുന്നതായി കണ്ടെത്തിയത്. പഠനത്തോടൊപ്പം ജോലിചെയ്യാനുള്ള അവസരം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. ഇവിടെ അങ്ങനെയൊരു സംവിധാനമില്ല. കലാലയങ്ങളില്‍ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രസംഭവങ്ങളില്‍ നല്ലൊരു വിഭാഗം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ആശങ്കാകുലരാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം, വിദേശത്തുള്ള മലയാളികള്‍ പണമയയ്ക്കുന്നത് സമ്ബദ്‌വ്യവസ്ഥയുടെ ജീവനാഡിയാണ്. കുടിയേറ്റത്തിന് തടയിടാൻ ശ്രമിക്കുന്ന ചില ക്രൈസ്തവ സഭകള്‍ സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും സർക്കാർ ജോലികളോട് യുവാക്കള്‍ക്കിടയില്‍ താത്പര്യം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ ആരംഭിച്ചു. സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ പങ്കെടുക്കാൻ യുവാക്കളെ സജ്ജരാക്കുന്ന പരിപാടികള്‍ക്കാണ് സഭകള്‍ മുൻതൂക്കം നല്‍കുന്നത്. കലാലയങ്ങളിലെ അക്രമരാഷ്ട്രീയത്തിന് അറുതി വന്നില്ലെങ്കില്‍ കേരളത്തോട് ‘ഗുഡ്ബൈ’ പറയുന്ന വിദ്യാർത്ഥികളെ പിടിച്ചു നിറുത്താൻ സർക്കാരിന്റെ പദ്ധതികള്‍ക്കൊന്നും കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നതില്‍ തർക്കമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക