രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയില്‍നിന്ന് രക്ഷപ്പെട്ട്, 30 വർഷംമുമ്ബ് കണ്ണൂരില്‍ അർധപ്രാണനായി വന്നിറങ്ങിയപ്പോള്‍ ഇ പി ജയരാജൻ പാർട്ടിയുടെ ഹീറോ ആയിരുന്നു. ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഇമേജാണ് പിന്നീടുള്ള കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കഴുത്തില്‍ കോളറിട്ട, വെടിയുണ്ടയുടെ ഒരു ഭാഗം വഹിക്കുന്ന വലിയ ശരീരവുമായി, പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തില്‍ ഇ പിയുടെ ജൈത്രയാത്രയായിരുന്നു. ഒന്നാം പിണറായി സർക്കാറില്‍ അദ്ദേഹം മന്ത്രിയുമായി.

പക്ഷേ പിന്നീടുള്ള കാലം ജയരാജന് അത്ര നല്ലതായിരുന്നില്ല. 2021-ല്‍ മറ്റ് ഒരുപാട് നേതാക്കള്‍ക്ക് ഒപ്പം ഇ പിക്കും സീറ്റ് നിഷേധിക്കപ്പെട്ടു. പക്ഷേ മുതിർന്ന നേതാവ് എന്ന നിലയില്‍ ഇ പി തനിക്ക് ഇളവ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ഇതോടെ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്ന പരസ്യ പ്രഖ്യാപനമാണ് ഇ പി നടത്തിയത്. ഒരു ആറുമാസക്കാലത്തോളം അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാക്കളുമായും എന്തിന് പ്രവർത്തകരുമായിപ്പോലും മിണ്ടാതെയാണ് കഴിച്ചുകൂട്ടിയത്. കോടിയേരിയുമായി ഇ പിക്ക് ഊഷ്മള ബന്ധമായിരുന്നെങ്കിലും, കോടിയേരിയുടെ പിൻഗാമിയായി ചുമതലയേറ്റ, എം വി ഗോവിന്ദനുമായി ഇ പിക്ക് അത്ര നല്ല ബന്ധമല്ലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എം വി ഗോവിന്ദൻ സെക്രട്ടറിയായതോടെ പാർട്ടിയിലും സർക്കാറിലും ഇ പിക്ക് യാതൊരു റോളുമില്ലാതെയായി. ഇടതുമുന്നണി കണ്‍വീനറായ ഇ പി, എം വി ഗോവിന്ദൻ നയിക്കുന്ന യാത്രയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദുകമാറിന്റെ അമ്മയെ പൊന്നാട അണിയിക്കാൻ പോയതും വിവാദമായിരുന്നു. പക്ഷേ ഇതിനെല്ലാം ഇടയാക്കിയത് പാർട്ടിയില്‍നിന്നുണ്ടായ തുടർച്ചയായ അവഗണയാണെന്നാണ്, ഇ പിയുമായി ചേർന്ന് നില്‍ക്കുന്നവർ പറയുന്നത്. ഒരുവേള പാർട്ടി വിടുന്നതിനെപ്പറ്റിയൊക്കെ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഇതേ കാരണം തന്നെയാണെന്നാണ് ഇ പിയുടെ അടുത്ത വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.

പിണറായിയുടെ കൈവിടൽ

പിണറായി ഭക്തിയില്‍ സുഗ്രീവനാണ്, ഇ പിയെന്ന് അഡ്വ ജയശങ്കർ അടക്കമുള്ളവർ വിമർശിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ അടുത്തകാലത്തായി അദ്ദേഹവും പിണറായിയുമായുള്ള ബന്ധം മികച്ചതല്ല. പാർട്ടിയുടെ സാമ്ബത്തിക നാഡിയാണ് ഇ പി. പാർട്ടിയില്‍ കട്ടൻചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞിരിക്കുന്നുവെന്ന് നേരത്തെ പറഞ്ഞ ഇ പിയാണ് ഇന്നും പാർട്ടിയുടെ മികച്ച ഫണ്ട റെയ്സർ.പാർട്ടിക്കും മുതലാളിമാർക്കും ഇടയിലുള്ള പാലമാണ് ഇ പി എന്ന്, അധിനിവേശ പ്രതിരോധ സമിതിയും, അതിന്റെ നേതാക്കളായ കെ സി ഉമേഷ് ബാബുവിനെപ്പോലുള്ളവരും ആരോപിക്കുന്നണ്ട്.

പറശ്ശിനിക്കടവിലെ വിസ്മയ അമ്യൂസ്‌മെന്റ് പാർക്കിന്റെ ആശയം ഇ പിയുടേതായിരുന്നു. കണ്ണൂർ തെക്കിബസാറില്‍ മാതൃകാപരമായി പ്രവർത്തിക്കുന്ന മൈത്രി വയോധികസദനത്തിലും ഈ ജനനേതാവിന്റെ സ്‌നേഹാർദ്രമായ കൈയൊപ്പു കാണാം. നായനാർ ഫുട്ബോളില്‍ ഫാരീസ് അബൂബക്കറില്‍നിന്ന് അടക്കം ലക്ഷങ്ങളുടെ സംഭാവന ഇ പി നേടിയെടുത്തു.ദേശാഭിമാനിയെ ആധുനികവത്കരിച്ച്‌ പ്രൊഫഷണല്‍ മികവിലേക്ക് നയിച്ചതില്‍ ഇ.പിയുടെ പങ്ക് വലുതാണ്. ഇ പി മാനേജർ ആയിരിക്കുന്ന സമയത്ത് ദേശാഭിമാനി സാമ്ബത്തികമായി മെച്ചപ്പെട്ടു. പക്ഷേ ലോട്ടറി പരസ്യങ്ങളുടെ പേരില്‍ സാന്റിയാഗോ മാർട്ടിനില്‍നിന്ന് രണ്ടുകോടി വാങ്ങിയെന്നത്, വലിയ ചർച്ചയായി.

വി എസ് പക്ഷം ആഞ്ഞടിച്ചതോടെ, പണം മാർട്ടിന് തിരികെകൊടുത്തു. ഇ പിയുടെ സ്ഥാനവും പോയി. അതുപോലെ സിപിഎം പ്ലീനത്തിന് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ പരസ്യം ഒന്നാം പേജില്‍ കൊടുപ്പിച്ചതിന്റെയും സുത്രധാരൻ ഇ പിയാണെന്ന് ആരോപണമുണ്ട്. എന്തായാലും രവിപിള്ളവരെയുള്ള വ്യവസായികള്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരാണെന്നതില്‍ സംശയമില്ല.അതായത് ഇ പിക്ക് ദല്ലാള്‍ നന്ദകുമാർ അടക്കമുള്ളവരുമായുള്ള ബന്ധം വരുന്നത് പാർട്ടിക്ക് ഫണ്ട് സ്വരൂപിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ്. പക്ഷേ പിണറായി വിജയൻ ഇപ്പോള്‍ ഇ പിയെ വീണ്ടും ശാസിച്ചിരിക്കയാണ്.

പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! ഇതാണ് ഇപി ജയരാജന് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറിനെ കാണുന്നതിലോ സ്വകാര്യം പറയുന്നതിലോ കുറ്റമല്ല. ഞാനും ജാവ്‌ദേക്കറിനെ കണ്ടിട്ടുണ്ട്. അതും പൊതു വേദിയില്‍. എന്നാല്‍ ഇപിയും ജാവ്‌ദേക്കറും കണ്ടപ്പോള്‍ സംശയ വ്യക്തിത്വം അതിന് സാക്ഷിയായി. ആ മനുഷ്യൻ എങ്ങനേയും പണം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. കൂട്ടുകെട്ടുകളില്‍ ഇപി ശ്രദ്ധിക്കണം. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഇപി ഒഴിവാക്കണം. ഇക്കാര്യത്തില്‍ ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്ന് മുമ്ബും തെളിഞ്ഞിട്ടുള്ളതാണ്-ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍. ഇപിക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന സൂചനയാണ് പിണറായി നല്‍കുന്നത്. ഇടതു കണ്‍വീനർ സ്ഥാനം ഇപിക്ക് നഷ്ടമാകാൻ ഇടയുണ്ട്.

സി പി എമ്മിൽ ജയരാജ യുഗത്തിന്റെ അന്ത്യം

സി പി എം രാഷ്ട്രീയത്തില്‍ ഇ പി യുഗം അവസാനിക്കയാണ്. ജയരാജന്റെ കൂസലില്ലായ്മയും, ചൊടിയും തൻേറടവം, വാക്ചാതുരിയും, അതിജീവനത്വരയും, കണ്ട് മലയാള മനോരമ പോലും എഴുതി ഇത് ശരിക്കും ‘ഗജരാജനാ’ണെന്ന്. തിടമ്ബേറ്റിയ ഒരു കൊമ്ബന്റെ ശൈലിയായിരുന്നു അദ്ദേഹത്തിന് പ്രസംഗങ്ങളില്‍.

കഴിഞ്ഞകാല സിപിഎം രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത് വിജയ- ജയരാജന്മാർ ആയിരുന്നു. ഇ പി, എം വി, പി എന്നീ മൂന്ന് ജയരാജന്മാരും, പിണറായി വിജയനും ചേർന്നാല്‍, കേരള സിപിഎം ആയി എന്ന ഒരു ചൊല്ല് അക്കാലത്ത് ഉണ്ടായിരുന്നു. ഇതില്‍ പി ജയരാജൻ നേരത്തെ സൈഡായിക്കഴിഞ്ഞു. ഇപ്പോഴിതാ ഇ പിയും. പക്ഷേ മസിലുപിടിച്ചു നില്‍ക്കുന്ന സിപിഎം നേതാക്കളില്‍ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു ഇ പി. കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാവരുമായി സൗഹൃദം പങ്കിടും.അണികളുടെ തോളില്‍ കൈയിട്ട് ലോഹ്യം ചോദിക്കുന്ന രാഷ്ട്രീയ മുഖമാണ് അദ്ദേഹം.

പിണറായി വിജയനെ ലക്ഷ്യമിട്ട് എതിരാളികള്‍ തൊടുത്ത വെടിയുണ്ടകളിലൊന്ന് ഇ പി ജയരാജന്റെ ശരീരത്തില്‍ ഇപ്പോഴുമുണ്ട്. ഈ വെടിയുണ്ട നീക്കം ചെയ്താല്‍ ജീവൻ അപകടത്തിലാകുമെന്നു ഡോക്ടർമാർ വിധിയെഴുതിയപ്പോള്‍ കഴുത്തില്‍ തന്നെ അത് സൂക്ഷിച്ചാണ് താൻ ജീവിക്കുന്നത് എന്നാണ് ഈ നേതാവ് പറയുന്നത്. 1995 ഏപ്രില്‍ 12നു ന്യൂഡല്‍ഹി-ചെന്നൈ രാജധാനി എക്സ്പ്രസില്‍ മുഴങ്ങിയ വെടിയൊച്ച ഇന്നും കേരളത്തിന്റെ മനസ്സില്‍ പ്രതിധ്വനിക്കുന്നുണ്ട്. ചണ്ഡീഗഢില്‍ സിപിഎം പതിനഞ്ചാം പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഇ പി ജയരാജനെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായത്.

അതിനുശേഷം ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആർഎസ്‌എസ് ബോംബാക്രമണത്തില്‍ നിന്ന് ഇ പി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ട്. പാനൂരിലെ ആക്രമണത്തില്‍ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് കാര്യമായ തകരാർ സംഭവിച്ചിരുന്നു. കൂത്തുപറമ്ബ് തൊക്കിലങ്ങാടിയില്‍ കാറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബുകള്‍ തൊട്ടുമുന്നില്‍ പാർട്ടി പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിലാണ് പതിച്ചത്. ഈ രീതിയിലുള്ള വലിയ ചരിത്രമുള്ള നേതാവിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക