മോദിയെ മലര്‍ത്തിയടിക്കും, ഒറ്റയ്‌ക്ക് ഇന്ത്യ ഭരിക്കും എന്നൊക്കെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ തള്ളിമറിക്കുന്ന സിപിഎം ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ മത്സരിക്കുന്നത് വെറും 52 സീറ്റിലാണ്. ഇത്രയും കുറഞ്ഞ സീറ്റില്‍ സിപിഎം മത്സരിക്കുന്നത് ഇത് ആദ്യമായാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ത്യ മുന്നണിയുടെ ചാര്‍ച്ചക്കാരെന്ന നിലയ്‌ക്ക് അവിടത്തെ പ്രാദേശിക കക്ഷികള്‍ വച്ചു നീട്ടിയ സീറ്റുകള്‍ മാത്രമാണ് സി.പി.എമ്മിനു ലഭിച്ചത്.
ഒരുകാലത്ത് തങ്ങളുടെ കുത്തകയായിരുന്ന ബംഗാളിലാകട്ടെ കോണ്‍ഗ്രസുമായി തോള്‍ ചേര്‍ന്നാണ് മത്സരം. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റാണ്. ഇവിടെയാണ് 52 സീറ്റില്‍ മാത്രം മത്സരിച്ച് രാജ്യം ഭരിക്കാന്‍ സിപിഎം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. 2019ല്‍ കേവലം 3 സീറ്റിലാണ് സിപിഎം ജയിച്ചത്. ഇക്കുറി അതും ലഭിക്കുമെന്ന് പ്രതീക്ഷയില്ല.
കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്കൊപ്പമാണ് കേന്ദ്രത്തില്‍ സിപിഎം. കേരളത്തിലാകട്ടെ മുന്നണിക്ക് എതിരെയും. കോൺഗ്രസിന്റെ പേര് പറഞ്ഞ് അന്യസംസ്ഥാനങ്ങളിൽ സിപിഎം വിജയിക്കുമ്പോൾ കേരളത്തിൽ സിപിഎം ഘടകകക്ഷികളും ഇതേ പാത പിന്തുടരുകയാണ്. സിപിഐയുടെ ദേശീയ നേതാവ് ആനി രാജാ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമ്പോഴാണ് കോട്ടയത്ത് സിപിഎം നയിക്കുന്ന ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് പറയുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നതുപോലെ പിണറായി വിജയൻ നാടുനീളെ രാഹുൽ ഗാന്ധിയെ ചീത്ത പറഞ്ഞ നടക്കുമ്പോൾ സ്വന്തം ഘടകകക്ഷി വെമ്പൽ കൊള്ളുന്നത് രാഹുൽ ഗാന്ധിക്ക് പിന്തുണ കൊടുക്കാനാണ്.