മുക്കുട്ടുതറയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ഭർത്താവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയില്‍ കാവുങ്കല്‍ വീട്ടില്‍ സൗമ്യ( 35 ) ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് സുനില്‍ കുമാറി (40) നെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുനില്‍ കുമാറിന്റെ സുഹൃത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ വെച്ചൂച്ചിറ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
ഈ കേസില്‍ ഒന്നാം പ്രതി ഈ യുവതിയുടെ ഭർത്താവ് തന്നെയാണ്. താനും ഭർത്താവുമൊന്നിച്ചുള്ള കിടപ്പറ രംഗങ്ങള്‍ ഭർത്താവ് തന്നെ പകർത്തുകയും അത് സുനില്‍ കുമാറിന് കൈമാറുകയും ചെയ്തുവെന്നും ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സുനില്‍ കുമാറുമായി ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിക്കുന്നുവെന്നുമാണ് യുവതിയുടെ പരാതി. സുനില്‍ കുമാർ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോവുകയും എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. കുറ്റകൃത്യം സംഭവിച്ചിരിക്കുന്നത് വെച്ചൂച്ചിറ സ്റ്റേഷൻ പരിധിയില്‍ ആയതിനാല്‍ ഇവിടേക്ക് കൈമാറിയ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ സുനിില്‍ കുമാറിന്റെ ഭാര്യ സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകമകൻ സായി സൗമ്യയുടെ വീട്ടിലായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തില്‍ വീട്ടില്‍ ശശി (61) പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയുടെ ആത്മഹത്യയിലേക്ക് നയിച്ച ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വന്നത്.