കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാണെങ്കിലും താന്‍ ജയിച്ച് ലോക്‌സഭയില്‍ ചെന്നാല്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിന്തുണയ്‌ക്കുമെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. ചാഴിക്കാടന്റെ പ്രസ്താവന യുഡിഎഫ് വോട്ടർമാരെ ലക്ഷ്യമിട്ട് ഉള്ളതായിരുന്നു എങ്കിലും അത് സിപിഎം, സിപിഐ അണികളെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃത്വത്തിലും ഇതിനെതിരെ കനത്ത അമർഷം രൂപപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻറെ നീക്കത്തിൽ സംസ്ഥാനതലത്തിൽ തന്നെ ഇടതു നേതൃത്വത്തിന് സംശയമുണർത്തുന്ന നിലപാടാണ് തോമസ് ചാഴികാടൻ പരസ്യമായി പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയെ ദേശീയ തലത്തിൽ പിന്തുണയ്ക്കാം എന്ന നിലപാട് കേരളത്തിലെ എൽഡിഎഫ് ഒരു ഘട്ടത്തിലും കൈകൊണ്ടിട്ടില്ല. സിപിഐയുടെ ദേശീയ നേതാവ് രാഹുൽഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിക്കുമ്പോൾ തോമസ് ചാഴിക്കാടൻ കൈക്കൊള്ളുന്ന ഇത്തരം നിലപാടുകൾ മുന്നണി വിരുദ്ധമാണെന്നാണ് വികാരം. രാഷ്ട്രീയ സ്വാർത്ഥതയ്ക്ക് വേണ്ടി നിലപാടും നട്ടെല്ലും പണയം വെക്കാൻ ജോസ് കെ മാണിക്കും കൂട്ടർക്കും മടിയില്ല എന്നാണ് സിപിഐയിലെ പേര് പുറത്ത് പറയാൻ പരസ്യമായി ആഗ്രഹിക്കാത്ത നേതാവ് വ്യക്തമാക്കിയത്.
സംസ്ഥാന ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുമ്പോഴും ഒരു പ്രതിസന്ധിഘട്ടത്തിൽ കൂടെ നിൽക്കാതെ മറു കണ്ടം ചാടുന്ന ജോസ് വിഭാഗത്തിൻറെ പ്രവണത വീണ്ടും ആവർത്തിക്കാൻ സാധ്യതയുണ്ട് എന്ന് ഇടതു നേതൃത്വം ഇതോടുകൂടി അടിവരയിട്ട് വിശ്വസിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബോധപൂർവ്വം മുന്നണി പറയാതെ വോട്ട് പിടിക്കുന്നതും ഇതുമായി കൂട്ടി വായിക്കണമെന്നും അവർ വിലയിരുത്തുന്നു. തങ്ങൾ യുഡിഎഫിലേക്ക് തിരികെ വരേണ്ടവരാണ് എന്ന് കേരള കോൺഗ്രസ് പ്രാദേശിക നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്. പാലായിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ നിന്ന് കേരള കോൺഗ്രസ് പ്രവർത്തകർ വിട്ടു നിന്നതും ഈ സംഭവത്തോട് കൂടി സംശയത്തോടെയാണ് സിപിഎം വീക്ഷിക്കുന്നത്.
രാഹുൽ ഗാന്ധിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന ചാഴിക്കാടന്റെ നീക്കം തിരിച്ചടിക്കും എന്ന് തന്നെയാണ് പൊതുവായ രാഷ്ട്രീയ വിലയിരുത്തൽ. എൽഡിഎഫ് ലീഡ് പ്രതീക്ഷിച്ചിരുന്ന വൈക്കത്ത് ഉൾപ്പെടെ ഇത് പ്രതിഫലിക്കും. പതിറ്റാണ്ടുകളായി വൈക്കം സിപിഐയുടെ കോട്ടയാണ്. വൈക്കം എംഎൽഎ സി കെ ആശയും സിപിഐ പ്രതിനിധിയാണ്. തങ്ങളുടെ ദേശീയ നേതാവിന്റെ മത്സരത്തെ പോലും അപമാനിക്കുന്ന നിലപാട് കൈക്കൊണ്ട തോമസ് ചാഴിക്കാടന് വോട്ട് ചെയ്യുവാൻ സിപിഐ പ്രവർത്തകർ ഇതുകൊണ്ടുതന്നെ വിമുഖത പാലിക്കുമെന്ന് ഉറപ്പാണ്. കോട്ടയം പാർലമെൻറിൽ ചെറുതെങ്കിലും നിർണായകമായ സ്വാധീനമുള്ള സിപിഐയുടെ അമർഷം വോട്ടിംഗിൽ പ്രതിഫലിച്ചാൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഏഴ് ഇടത്തും ഇത് ഇടതുമുന്നണിയെ പിന്നോട്ട് അടിക്കുകയും യുഡിഎഫ് ലീഡ് നേടുകയും ചെയ്യുമെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നു.