ഡോക്ടറുടെ അനാസ്ഥ മൂലം നാലുമാസം പ്രായമായ കുഞ്ഞ് കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി എന്ന് ആരോപണം. പാലാ കാർമൽ ആശുപത്രിക്ക് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. നീറന്താനം സ്വദേശി മുകേഷിന്റെ മകൾ അക്ഷരയുടെ മരണത്തെ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്.
പനി ബാധിച്ച് രാത്രിയിൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ കാഷ്വാലിറ്റി ഡോക്ടർ പരിശോധിക്കുകയും കഫക്കെട്ടോ ഇൻഫെക്ഷനോ ഇല്ല എന്ന് മാതാപിതാക്കളെ ധരിപ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം. കുട്ടിക്ക് പാരാസെറ്റമോൾ സിറപ്പ് നൽകി തിരികെ അയക്കുകയും ചെയ്തു. എന്നാൽ പിറ്റേന്ന് രോഗം ശമിക്കാത്തതിനാൽ കാർമൽ ആശുപത്രിയിലെതന്നെ ശിശുരോഗ വിദഗ്ധനെ കാണിക്കാനായി കൊണ്ടുപോകുന്ന വഴി കുഞ്ഞ് തളർന്നു പോകുകയായിരുന്നു. ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് നിമിഷങ്ങൾക്കകം തന്നെ കുഞ്ഞു മരണത്തിന് കീഴടങ്ങി.
തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ മരണകാരണം ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. കുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ച സമയത്ത് തന്നെ കൃത്യമായ രോഗനിർണയം നടത്തുന്നതിൽ കാഷ്വാലിറ്റിയിലെ ഡ്യൂട്ടി ഡോക്ടർക്ക് വന്ന പാളിച്ചയാണ് മരണത്തിനിടയാക്കിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. പ്രാഥമികമായി തന്നെ കൃത്യമായ പരിശോധനകൾ നടത്തിയിരുന്നെങ്കിൽ ന്യുമോണിയ തിരിച്ചറിയാൻ സാധിക്കുമായിരുന്നു എന്നും മികച്ച ചികിത്സ ലഭ്യമാക്കാമായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത് ചെയ്യാതെ കുഞ്ഞിനെ മടക്കി അയച്ചതാണ് രോഗം മൂർച്ഛിക്കാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.