കുസാറ്റ് കലോത്സവത്തിനിടെ ഗ്രീൻ റൂമില്‍ വച്ച് ശിഷ്യയെ കയറിപ്പിടിച്ച സിൻഡിക്കേറ്റംഗം കൂടിയായ സീനിയർ അദ്ധ്യാപകന് സഹവിദ്യാർത്ഥികളുടെയും കുട്ടിയുടെ ബന്ധുക്കളുടെയും പൊരിഞ്ഞ തല്ല്. ശനിയാഴ്ച രാത്രി 9ന് ശേഷമാണ് സംഭവം. പെണ്‍കുട്ടി സജീവ എസ്.എഫ്.ഐ പ്രവർത്തകയും അദ്ധ്യാപകൻ ഇടത് അദ്ധ്യാപക സംഘടനയുടെ പ്രമുഖ നേതാവും, കലോത്സവത്തിന്റെ കോഓർഡിനേറ്ററുമാണ്.
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സുഹൃത്തുക്കള്‍ അപ്പോള്‍ തന്നെ അദ്ധ്യാപകനെ കണക്കിന് പെരുമാറി. വിവരമറിഞ്ഞ് വിദ്യാർത്ഥിനിയുടെ ബന്ധുക്കള്‍ എത്തി വീണ്ടും പൊതിരെ തല്ലി. കുട്ടിയുടെ പിതാവും ട്രേഡ് യൂണിയൻ നേതാവാണ്. വിവരം പുറത്തറിഞ്ഞയുടൻ അദ്ധ്യാപകനെ കോ ഓർഡിനേറ്റർ സ്ഥാനത്തു നിന്ന് മാറ്റി. മുമ്ബും ഇയാള്‍ സമാനമായ ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്.
അദ്ധ്യാപകനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കളമശേരി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവ് സി.പി.എം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുസാറ്റിലെ കെ.എസ്.യു പ്രവർത്തകർ ഇന്നലെ ക്യാമ്ബസില്‍ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാല്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.