വാഴക്കാട് ചാലിയാർ പുഴയില്‍ 17 കാരിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. എടവണ്ണപ്പാറ ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെ മുട്ടിങ്ങല്‍ കടവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തിന് കാരണം കാരാട്ടെ പരിശീലകന്റെ നിരന്തര പീഡനത്തെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചു.ഈ അധ്യാപകനെതിരെ പോക്സോ കേസ് നല്‍കാനിരിക്കെയാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നതെന്നും കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
പീഡനത്തേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞതായും പെണ്‍കുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തി. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി മാനസികമായി തളർന്നതിനാല്‍ സ്‌കൂള്‍ പഠനം നിർത്തിയിരുന്നു. ഈ അധ്യാപകൻ നേരത്തെ ഒരു പോക്സോ കേസില്‍ റിമാൻഡില്‍ കഴിഞ്ഞയാളാണെന്ന് പെണ്‍കുട്ടികളുടെ കുടുംബം പറയുന്നു.
തനിക്ക് നേരിട്ട പീഡനങ്ങളെ കുറിച്ച് ശിശുക്ഷേമ ഓഫീസിലേക്ക് പെണ്‍കുട്ടി പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിന് കൈമാറിയതിനെ തുടർന്ന് പൊലീസ് മൊഴിയെടുക്കാൻ എത്തിയിരുന്നു. എന്നാല്‍, സംസാരിക്കാൻ പറ്റുന്ന അവസ്ഥയില്‍ ആയിരുന്നില്ലെന്നും കുടുംബം പറയുന്നു. കേസുമായി മുന്നോട്ടുപോകവെ തിങ്കളാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ രാത്രി എട്ടുമണിയോടെ ചാലിയാർ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.