വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. കര്‍ണാടകത്തിലെ ചിക്കബല്ലാപ്പൂര്‍ ജില്ലയിലുള്ള മുരുകമല്ല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 42 കാരിയായ ഹെഡ്മിസ്ട്രസിനെതിരെയാണ് നടപടി. അടുത്തിടെ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയെ ഇവര്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയും ഹെഡ്മിസ്ട്രസിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു.
ബ്ലോക്ക് എഡ്യുക്കേഷണല്‍ ഓഫീസര്‍ (ബിഇഒ) ഉമാദേവി സ്‌കൂള്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ ചോദിച്ചു മനസിലാക്കിയെന്നും വിനോദയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും വീഡിയോകളും ഹെഡ്മിസ്ട്രസ് ഡിലീറ്റ് ചെയ്‌തതായി കണ്ടെത്തിയതായും ചിക്കബെല്ലാപൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ പറഞ്ഞു. ഇവ റിട്രീവ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ബിഇഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തത്.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും ഡിസംബര്‍ 22 മുതല്‍ 25 വരെ ഹൊറനാട്, ധര്‍മസ്ഥല, യാന തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്രക്ക് പോയെന്നും അപ്പോഴാണ് സംഭവം നടന്നതെന്നും ഉമാദേവി പറഞ്ഞു. മറ്റൊരു വിദ്യാര്‍ത്ഥിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പിന്നീട് സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് വൈറലായി. ഈ രണ്ട് വിദ്യാര്‍ത്ഥികളും പ്രധാന അധ്യാപികയും ഒഴികെ മറ്റ് ജീവനക്കാരോ വിദ്യാര്‍ത്ഥികളോ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഉമാദേവി കൂട്ടിച്ചേര്‍ത്തു.