കാണ്‍പൂരില്‍ പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തൊന്നു വയസുകാരി ട്യൂഷൻ ടീച്ചറും സുഹൃത്തുക്കളും അറസ്റ്റില്‍. കൊല്ലപ്പെട്ട പത്താം ക്ലാസുകാരന്റെ ട്യൂഷൻ ടീച്ചറായ രചിത, ആണ്‍ സുഹൃത്ത് പ്രഭാത് ശുക്ല, മറ്റൊരു സുഹൃത്തായ ആര്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രഭാത്, വിദ്യാര്‍ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചു. സ്‌റ്റോര്‍ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ഥിയും പ്രവേശിച്ച് 20 മിനിറ്റുകള്‍ക്ക് ശേഷം പ്രഭാത് മാത്രം പുറത്തേക്ക് വരുന്നത് സിസിടിവിയില്‍ നിന്ന് ലഭിച്ചു. വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാനായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് പ്രാഥമിക നിഗമനത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതികളുടെ അറിയിപ്പ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ലഭിച്ചു. എന്നാല്‍ സന്ദേശം ലഭിക്കുന്നത് മുന്‍പ് തന്നെ വിദ്യാര്‍ഥിയുടെ മരണം സംഭവിച്ചിരുന്നെന്നും മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.