ദീർഘകാല പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികള്‍ക്ക് സൗദി അറേബ്യയില്‍ പാർട്ട് ടൈം ജോലി ചെയ്യാം. പഠനത്തിനിടെ പാർട്ട് ടൈമായി രാജ്യത്ത് വിവിധ ജോലികള്‍ ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് വിദ്യാഭ്യാസ വിസ ഇനിഷ്യേറ്റീവ് ഡയറക്ടർ സാമി അല്‍ ഹൈസൂനി ‘റൊട്ടാന ഖലീജിയ’ ചാനലിലെ ‘യാ ഹല’ പ്രോഗ്രാമിലാണ് വ്യക്തമാക്കിയത്. സ്വന്തം കുടുംബത്തെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
ദീർഘകാല പഠന വിസയുടെ കാലാവധി ഒരു വർഷമോ അതില്‍ കൂടുതലോ ആണ്. പ്രോഗ്രാമിെൻറ സ്വഭാവവും സർവകലാശാലയുടെ ഓഫറും അനുസരിച്ച് ആറ് മാസം കൂടി വിസാകാലാവധി നീട്ടാനാവും. ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ സംരംഭത്തിൻ കീഴില്‍ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശ വിദ്യാർഥികള്‍ക്ക് പഠനത്തിനായി ചേരാം. മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദങ്ങള്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലും വിദ്യാഭ്യാസം നടത്താം.
അടുത്തിടെയാണ് ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ സംരംഭത്തിന് കീഴില്‍ വിദ്യാഭ്യാസ വിസ നല്‍കുന്ന സേവനം സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങള്‍ ചേർന്ന് ആരംഭിച്ചത്. ‘ഹ്യൂമൻ കപ്പാസിറ്റി ഡെവലപ്‌മെൻറ് പ്രോഗ്രാമി’െൻറയും ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെയും ഭാഗമാണ് ഇത്. സൗദിയില്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ആഗോള വിദ്യാഭ്യാസകേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ പങ്ക് വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ മേഖലകളിലെ പൊതു, സ്വകാര്യ സർവകലാശാലകളില്‍ വിവിധ കോഴ്സുകളിലായി നിലവില്‍ 70,000-ത്തിലധികം വിദേശികളായ വിദ്യാർഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. പഠന വിസ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതോടെ സൗദിയിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തില്‍ ഭാവിയില്‍ വൻവർധനവുണ്ടാകുമെന്ന് വിലയിരുത്തല്‍. ഇത് സൗദി സർവകലാശാലകളുടെ റാങ്കിങ് ഉയർത്തുകയും വിദ്യാഭ്യാസത്തിെൻറ മത്സരക്ഷമത വർധിപ്പിക്കുകയും ചെയ്യും. അറിവ് പകരുന്നതിലും അറബി ഭാഷ പഠിപ്പിക്കുന്നതിലുമുള്ള സൗദിയുടെ സംഭാവന കൂടുതല്‍ വർധിപ്പിക്കും.