പാട്ന: ബീഹാറിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കോണ്‍ഗ്രസും അങ്കലാപ്പില്‍. സംസ്ഥാനത്ത് പാർട്ടിക്ക് ആകെയുള്ള 19 എംഎല്‍എമാരില്‍ ഒമ്ബത് പേരെ കാണാതായി. കോണ്‍ഗ്രസ് എംഎല്‍എമാർ കൂറുമാറുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടയിലാണ് തങ്ങളുടെ ഒമ്ബത് എംഎല്‍എരുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചർച്ച ചെയ്യാൻ ഇന്നലെ പൂർണിയയില്‍ ചേർന്ന പാർട്ടി യോഗത്തില്‍ 19 ബിഹാർ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേർ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ 9 എംഎല്‍എമാരുടെ അഭാവം സംശയമുണർത്തിയിരുന്നു. യാത്രയുടെ മേല്‍നോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ എംഎല്‍എമാർ മാത്രമാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. എന്നാലിത് നിയമസഭാ കക്ഷി യോഗമല്ലെന്നും കൂടുതലൊന്നും ഇതില്‍ കാണേണ്ടതില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാൻെറ പ്രതികരണം.
ഔദ്യോഗിക വസതിയില്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 11 മണിയോടെയാണ് നിതിഷ് കുമാർ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചത്. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും മറ്റ് നേതാക്കളും ഉച്ചതിരിഞ്ഞ് പ്രത്യേക ചാർട്ടേഡ് വിമാനത്തില്‍ പട്‌നയിലെത്തും. താൻ രാജിവച്ചുവെന്നും മഹാസഖ്യം അവസാനിപ്പിക്കുന്നുവെന്നും സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നും നിതിഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ എന്തുകൊണ്ട് മഹാസഖ്യമുപേക്ഷിച്ചെന്ന ചോദ്യത്തിന് നിതിഷ് മറുപടി നല്‍കിയില്ല.
ഇന്ത്യാ സഖ്യത്തിന്റെ യോഗം നടന്നപ്പോള്‍ കണ്‍വീനർ സ്ഥാനത്തേക്ക് നിതിഷിന്റെ പേര് സിപിഐഎം അടക്കം നിർദേശിച്ചിരുന്നത്. എന്നാല്‍ തൃണമൂലിന്റെ മമതാ ബാനർജി എതിർപ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം പിന്നീടെടുക്കാമെന്ന് രാഹുല്‍ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതും നിതിഷിന്റെ മറുകണ്ടം ചാടുന്നതിന് കാരണമായിരിക്കാമെന്നാണ് റിപ്പോർട്ടുകള്‍.