ആദായനികുതി കേസില്‍ കോണ്‍ഗ്രസിന് ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി. ട്രിബ്യൂണലിന്‍റെ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 105 കോടിയുടെ ആദായനികുതി കുടിശിക അടയ്ക്കണമെന്ന അപ്പലേറ്റ് ട്രിബ്യൂണലിന്‍റെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ജസ്റ്റീസുമാരായ യശ്വന്ത് വര്‍മ്മ, പുരുഷൈന്ദ്രകുമാര്‍ കൗരവ് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചിന്‍റേതാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്‍റെ നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ നികുതിയിനത്തില്‍ കോണ്‍ഗ്രസ് 210 കോടി അടയ്ക്കാനുണ്ടെന്നാണ് ആദായനികുതി വകുപ്പിന്‍റെ വാദം.
2018-19 സാമ്ബത്തികവർഷത്തെ നികുതി കോണ്‍ഗ്രസ് നല്‍കിയില്ലെന്നു ചൂണ്ടികാട്ടി പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 115 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പാർട്ടി ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ട്രൈബ്യൂണല്‍ നിരസിക്കുകയായിരുന്നു. തുടർന്ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതിയില്‍ നിന്ന് തരിച്ചടി ലഭിച്ചതോടെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നിർണായകമായ തെരഞ്ഞെടുപ്പ് കാലത്ത് സുപ്രീംകോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കോൺഗ്രസിന് അത് കനത്ത തിരിച്ചടിയാവും. സാമ്പത്തികം ഞെരുക്കം നേരിടുന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം 60 കോടി രൂപ മരവിപ്പിച്ചാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കും.