ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം വേഗത്തിലാക്കാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഘടകകക്ഷികള്‍ തമ്മിലെ സീറ്റ് ചര്‍ച്ച, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ നടപടികള്‍ എന്നിവ ജനുവരിയില്‍തന്നെ പൂര്‍ത്തിയാക്കും. 25, 29, 30, 31, ഫെബ്രുവരി ഒന്ന് തീയതികളിലാണ് ഘടകകക്ഷികളുമായുള്ള കോണ്‍ഗ്രസിന്‍റെ സീറ്റ് വിഭജന ചര്‍ച്ച. ആദ്യം മുസ്ലിം ലീഗുമായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് പാര്‍ട്ടികളുമായുമാണ് ചര്‍ച്ച.
കേരള കോൺഗ്രസിലെ ഒരു വിഭാഗം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഇടതുമുന്നണിയിലേക്ക് പോയതോടെ കോട്ടയം പാർലമെന്റ് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന ആവശ്യം കോൺഗ്രസ് ജില്ലാ നേതൃത്വത്തിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ മുന്നണിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ച ചെയ്യാം എന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കോട്ടയം സീറ്റ് നിലവിൽ ജോസഫ് ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വ്യക്തമാക്കിയതോടെ ഇക്കാര്യത്തിൽ അവ്യക്തത നീങ്ങുകയാണ്. കോട്ടയത്തു നിന്ന് യുഡിഎഫിന് വേണ്ടി പിജെ ജോസഫ് വിഭാഗം തന്നെയാവും മത്സരിക്കുന്നത് എന്ന് ഉറപ്പായി കഴിഞ്ഞു.
മുസ്ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അധിക സീറ്റിനുള്ള അവകാശവാദം അംഗീകരിക്കുമ്ബോള്‍ തന്നെ, പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് സീറ്റെണ്ണം പരമാവധി കൂട്ടണമെന്ന രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി വിട്ടുവീഴ്ച വേണമെന്നായിരിക്കും കോണ്‍ഗ്രസ് നിലപാട്. അത് ലീഗും അംഗീകരിക്കാനാണ് സാധ്യത. മൂന്നാം സീറ്റിന് ലീഗ് ഇതുവരെ ഔദ്യോഗിക ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസൻ പറഞ്ഞു.