ജയിലില്‍നിന്ന് പുറത്തിറങ്ങുന്ന പെണ്‍കുട്ടിയ രക്തഹാരം അണിയിച്ച് മുദ്രാവാക്യം വിളികളോടെ സ്വീകരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ”സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതല്ല, മാര്‍ക് ലിസ്റ്റ് തട്ടിപ്പില്‍ ജയിലില്‍ കിടന്നതാണ്” എന്ന പരിഹാസ കുറിപ്പോടെയാണ് ഇത്. പ്രചരിക്കുന്ന വീഡിയോയിലുള്ളത് എസ്.എഫ്.ഐ. നേതാവ് സാന്ദ്ര ബോസ് ആണ്.
എന്നാല്‍ ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം തീര്‍ത്തും തെറ്റാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 23-നായിരുന്നു സാന്ദ്ര ഉള്‍പ്പടെ മൂന്ന് എസ്.എഫ്.ഐക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രചാരണങ്ങളില്‍ പറയുന്നത് പോലെ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പിലല്ല മറിച്ച് പോലീസ് ജീപ്പ് തല്ലി തകര്‍ത്ത കേസില്‍ ആയിരുന്നു അറസ്റ്റ്.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതല്ല,,,, മാർക്ക്ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്നതാണ് pic.twitter.com/poyJDyhiwE
— Ramith :: My :: india.🇮🇳🇮🇳 (@Ramith18) January 9, 2024
മോതിരക്കണ്ണി സ്വദേശിനിയായ സാന്ദ്ര എസ്.എഫ്.ഐ. തൃശൂര്‍ ജില്ലാ കമ്മറ്റി അംഗവും കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിനിയുമാണ്. സാന്ദ്രയെ കൂടാതെ പടിഞ്ഞാറെ ചാലക്കുടി സ്വദേശി നിര്‍മ്മല്‍, അലവി സെൻറര്‍ സ്വദേശി അഫ്സല്‍ എന്നിവരെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 23-ന് വൈകുന്നേരം ചാലക്കുടി മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡൻ നിധിൻ പുല്ലൻ ഉള്‍പ്പടെ അഞ്ചു പേര്‍ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ 22-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചാലക്കുടി ഐ.ടി.ഐയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണിതിന് ആധാരം. എസ്.എഫ്.ഐ. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ ഉണ്ടായ പ്രശ്നങ്ങളാണ് പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് ചില്ല് തകര്‍ക്കുന്നതില്‍ കലാശിച്ചത്.
പതിനാല് ദിവസത്ത റിമാൻറ് കഴിഞ്ഞ് ജനുവരി അഞ്ചിന് പുറത്തിറങ്ങിയ സാന്ദ്രയെ അമ്മയും എസ്.എഫ്.ഐ. പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. സാന്ദ്രക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സി.പി.എം. നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി ടീച്ചര്‍ അടക്കമുള്ളവരും ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ തെറ്റായ തരത്തില്‍ പ്രചരിപ്പിക്കുന്നത്.