കോട്ടയത്ത് കേരള കോണ്‍ഗ്രസുകാർ തമ്മിലാണ് മത്സരം. എല്‍ഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടനും, യുഡിഎഫിനായി ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജും മാറ്റുരയ്ക്കുമ്ബോള്‍, തുഷാർ വെള്ളാപ്പള്ളിയാണ് എൻഡിഎ സ്ഥാനാർത്ഥി. യുഡിഎഫിന് വോട്ടുകുറയുമെങ്കിലും, മണ്ഡലം ഫ്രാൻസിസ് ജോർജിനൊപ്പം നില്‍ക്കുമെന്നാണ് മനോരമ സർവേയില്‍ പറയുന്നത്. മുന്നണി മാറിയതോടെ ചാഴിക്കാടന് സീറ്റ് നഷ്ടമാകും.
ആകെ ലഭിക്കുന്ന വോട്ട് കണക്കിൽ അഞ്ച് ശതമാനത്തിൽ അധികം മുൻതൂക്കമാണ് യുഡിഎഫ് സ്ഥാനാർഥിയായ ഫ്രാൻസിസ് ജോർജിന് മനോരമ സർവ്വേ പ്രവചിക്കുന്നത്. വോട്ട് എണ്ണത്തിൽ കണക്കാക്കിയാൽ 60,000 ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് നേടുക. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയിട്ടും യുഡിഎഫിന്റെ കോട്ടയം കോട്ടയ്ക്ക് തിളക്കം തട്ടിയിട്ടില്ല എന്ന് വേണം സർവ്വേ ഫലം കണ്ടു വിലയിരുത്താൻ.
വോട്ട് കണക്കുകൾ വായിക്കാം
യുഡിഎഫ് വോട്ട് 46.25 ശതമാനത്തില്‍ നിന്ന് 41.26 ശതമാനമായി കുറയും. 2019ല്‍ 34.58 ശതമാനമായിരുന്ന എല്‍ഡിഎഫ് വിഹിതം 35.82 ആയി ഉയരും. എൻഡിഎ വോട്ട് 17.04 ശതമാനത്തില്‍ നിന്ന് 19.1 ശതമാനമായും വർധിക്കും.