ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കേണ്ടെന്ന് എസ് ഡി പി ഐ തീരുമാനിച്ചത് യു.ഡി.എഫിന് ഗുണം ചെയ്തേക്കും. യുഡിഎഫിന് പിന്തുണ നല്‍കാനാണ് പാർട്ടിയുടെ തീരുമാനമെന്ന് അറിയുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കുമെന്നാണ് ഭാരവാഹികള്‍ നല്‍കുന്ന വിവരം.
എസ് ഡി പി ഐയുടെ വോട്ടുവേണ്ടെന്ന് ഇരുമുന്നണികളും പരസ്യമായി പറയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനത്തെ വോട്ടില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം രേഖപ്പെടുത്തിയിട്ടുള്ള എസ് ഡി പി ഐയ്ക്ക് 11 ലോക്സഭാ മണ്ഡലങ്ങളില്‍ നിർണായക വോട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം.
കേരളത്തില്‍ അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന ആറിടത്ത് ബി.ജെ.പിയെ തോല്‍പ്പിക്കുന്നതിനായി യു.ഡി.എഫിന് വോട്ടു ചെയ്യാനാണ് തീരുമാനം. മതതീവ്രവാദത്തിൻ്റെ പേരില്‍ പരസ്യമായി എതിർക്കുന്ന നിലപാട് എടുക്കുമ്ബോഴും എസ്ഡിപിഐയുമായി ഇരുമുന്നണികളും ചർച്ചകള്‍ നടത്തിയതായും സൂചനയുണ്ട്.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയടക്കമുള്ള മുൻനിര നേതാക്കളുമായി രണ്ടു മുന്നണികളിലെയും മുതിർന്ന നേതാക്കള്‍ പലതവണ കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം. മാർച്ച് പകുതി മുതല്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന കൂടിക്കാഴ്ചകളില്‍ ഒടുവിലത്തേത് മാർച്ച് 28 നാണ് നടന്നത്. അര മണിക്കൂറോളം നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എസ് ഡി പി ഐ നേതൃത്വം പിന്തുണയില്‍ അന്തിമ തീരുമാനം എടുത്തത്. യു.ഡി.എഫിനായി മുസ്ലീം ലീഗും എല്‍.ഡി.എഫിനായി ഐ.എൻഎല്‍ നേതാക്കളും ചർച്ച നടത്തിയെന്നാണ് വിവരം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്നതിന് പകരം വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ജയിക്കാൻ സാധ്യതയുള്ള വാർഡുകളില്‍ പിൻതുണ നല്‍കണമെന്നാണ് എസ്ഡിപിഐ ആവശ്യപ്പെട്ടിട്ടുള്ളത്. സമാനമായ മറ്റൊരു നവാഗതപാർട്ടിയായ വെല്‍ഫെയർ പാർട്ടിയും യു.ഡി.എഫിന് പിൻതുണനല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയുന്നു. തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയുടെ ഘടകകക്ഷിയാണ് എസ്.ഡി പി.ഐ. ഡിണ്ടിഗല്‍സീറ്റില്‍ സി.പി.എമ്മിനെതിരെയാണ് ഇവരുടെ മത്സരം