വൈക്കം: തലയോലപ്പറമ്പ് കുലശേഖരമംഗലത്ത് നവദമ്പതിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരുടെയും ആത്മഹത്യാക്കുറിപ്പിൽ സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലുണ്ടായ തർക്കങ്ങളാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്ന ആശങ്കയിലാണ് നാട്ടുകാരും ബന്ധുക്കളും.
വൈക്കം തലയോലപ്പറമ്പ് മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ശ്യാമും അയൽവാസിയായ അരുണിമയും ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ അഞ്ച് മാസം മുൻപാണ് വിവാഹിതരായത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാൻ കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർ നൽകാൻ അമ്മാവനായ ബാബു തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ശ്യാം ബാബുവിന്റെ വീട്ടിലെത്തി കാർ തല്ലി തകർത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തു.
ഇതോടെ കാർ തല്ലിതകർത്തതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും ശ്യാമിനെതിരെ ബാബുവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുലെന്നും ഇതേ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് വൈക്കം പൊലീസ് അറിയിക്കുന്നത്.