കോട്ടയം കളത്തിപ്പടി ഐസിഐസിഐ ബാങ്കില്‍ വൻ തട്ടിപ്പ്. സിംഗപ്പൂരില്‍ താമസിക്കുന്ന മുതിർന്ന പൗരന്മാരായ മലയാളി ദമ്പതികളുടെ അക്കൗണ്ടില്‍ നിന്നും 1.60 കോടി രൂപ തട്ടിയെടുത്ത കേസില്‍ ബാങ്ക് മാനേജരെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുമ്ബാണ് കേസിനാസ്പദമായ സംഭവം. ബാങ്കിന്റെ കളത്തിപ്പടി ബ്രാഞ്ചിലും ഏറ്റുമാനൂര്‍ ബ്രാഞ്ചിലും നിക്ഷേപമുള്ള പുതുപ്പള്ളി സ്വദേശികളായ മലയാളി ദമ്ബതിമാരുടെ അക്കൗണ്ടിലാണ് ക്രമക്കേട് നടന്നത്.
പ്രവാസി മലയാളികളുടെ അക്കൗണ്ടുകള്‍ അടക്കം കൈകാര്യം ചെയ്തിരുന്നത് ഇവരുമായി അടുപ്പമുണ്ടായിരുന്ന മാനേജരായിരുന്നു. ഈ മാനേജരാണ് അക്കൗണ്ടില്‍ നിന്നും 1.60 കോടി രൂപയുടെ ക്രമക്കേട് നടത്തിയത്. തുടര്‍ന്ന് അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ അക്കൗണ്ടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് ശരിയെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ബാങ്ക് മാനേജര്‍ 22 ലക്ഷം രൂപ ബാങ്കില്‍ തിരികെ അടച്ചു.
എന്നാല്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ബാങ്ക്, ബ്രാഞ്ച് മാനേജര്‍ക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാങ്ക് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.