തിരുവനന്തപുരം: റോഡുകളിലെ നിര്‍മ്മിത ബുദ്ധി ക്യാമറയിലെ നവകേരള തള്ളും തീരുന്നു. സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ റോഡ് ക്യാമറാ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നു ജീവനക്കാരെ കെല്‍ട്രോണ്‍ പിൻവലിച്ചതോടെ പദ്ധതി തന്നെ പ്രതിസന്ധിയിലായി. ഇതോടെ ഇനി ആര്‍ക്കും പിഴ നോട്ടീസ് കിട്ടില്ലെന്ന സാഹചര്യവും ഉണ്ടായി. സര്‍ക്കാരിന്റെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ഇതിനെല്ലാം കാരണം.

മോട്ടര്‍ വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളിലുണ്ടായിരുന്ന 140 പേരില്‍ 50 പേരെയാണ് കഴിഞ്ഞയാഴ്ച മുതല്‍ പിൻവലിച്ചത്. ക്യാമറയുടെ വിലയും പ്രവര്‍ത്തനച്ചെലവുമായി മൂന്നു മാസം കൂടുമ്ബോള്‍ 11.7 കോടി രൂപ കെല്‍ട്രോണിന് കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതാണു കാരണം. 6 മാസത്തെ പണമാണ് ലഭിക്കാനുള്ളത്. ഇതിനൊപ്പം ഇനി ചെല്ലാൻ അയയ്ക്കാനും കഴിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫലത്തില്‍ എഐ ക്യാമറാ പദ്ധതിയെ തന്നെ വമ്ബൻ പ്രതിസന്ധിയിലാക്കുന്നതാണ് കെല്‍ട്രോണിന്റെ പിന്മാറ്റം. സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരും അറിഞ്ഞു കൊണ്ടാണ് എല്ലാം നടന്നതെന്ന വിലയിരുത്തല്‍ ഉയരുന്നുണ്ട്. ആദ്യത്തെ 3 മാസം തന്നെ 120 കോടി രൂപയുടെ പിഴയ്ക്കുള്ള ചെലാൻ വാഹന ഉടമകള്‍ക്ക് അയച്ചിരുന്നു. ഇതില്‍ 35 കോടി രൂപ ഖജനാവിലെത്തി.

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ അവസാനം വരെയുള്ള 120 കോടി രൂപയുടെ ചെലാൻ കണ്‍ട്രോള്‍ റൂമില്‍ തയാറാണെങ്കിലും ഇത് പ്രിന്റ് എടുത്ത് അയയ്ക്കാനുള്ള പണം ഇല്ലാത്തതിനാല്‍ അയച്ചില്ല. സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണ്. കടമെടുക്കാൻ കേന്ദ്ര നയം കാരണം കഴിയുന്നുമില്ല. ശമ്ബളവും പെൻഷനും കൊടുക്കാൻ പോലും വലിയ പ്രതിസന്ധി. ഇതുകൊണ്ടാണ് പണം കെല്‍ട്രോണിന് നല്‍കാൻ സര്‍ക്കാരിന് കഴിയാത്തതെന്നാണ് വിലയിരുത്തല്‍.

2023 ജൂണ്‍ 5ന് സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതു മുതല്‍ ഇതുവരെ പ്രവര്‍ത്തിപ്പിച്ച ഇനത്തില്‍ സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാനുള്ളത് 23 കോടി രൂപയാണ്. ഇതുവരെ 34 ലക്ഷം ചെലാനുകളാണ് നിയമലംഘനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഇതില്‍ 16 ലക്ഷത്തോളം ചെലാൻ തപാല്‍ വഴി അയച്ചുകഴിഞ്ഞു. പണം നല്‍കാത്തതിനാല്‍ ബാക്കിയുള്ളവ അയച്ചിട്ടില്ല. തങ്ങളുടെ കൈയില്‍ നിന്ന് പണമെടുത്ത് ചെലാൻ അയയ്ക്കാൻ കഴിയില്ലെന്നാണ് കെല്‍ട്രോണിന്റെ നിലപാട്.

എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുമൂലം കെല്‍ട്രോണുമായുള്ള സപ്ലിമെന്ററി കരാറിലേര്‍പ്പെടാൻ സര്‍ക്കാരിന് കഴിയുന്നില്ല. ഹര്‍ജിയില്‍ തീരുമാനമുണ്ടായ ശേഷം കരാര്‍ ഒപ്പിടാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതും കെല്‍ട്രോണിന് ബാക്കി പണം ലഭിക്കുന്നതിന് തിരിച്ചടിയായി. സംസ്ഥാനത്തെമ്ബാടുമായി 726 ക്യാമറകളാണ് സ്ഥാപിച്ചത്. പദ്ധതി നടത്തിപ്പിന് ആദ്യ മൂന്നു മാസം കെല്‍ട്രോണിന് നല്‍കേണ്ടത് 11.75 കോടി രൂപയായിരുന്നു.

പദ്ധതിയില്‍ അഴിമതി ആരോപിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചതോടെ ഹൈക്കോടതി കരാറുകാര്‍ക്ക് പണം നല്‍കുന്നത് താത്കാലികമായി തടഞ്ഞിരുന്നു. എന്നാല്‍ കെല്‍ട്രോണിന് 11.75 കോടി നല്‍കാൻ അനുവാദം നല്‍കി. ഇപ്പോള്‍ ആറു മാസമായി 23 കോടി കുടിശികയാണ്. ഈ പണം ലഭിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന അവസ്ഥയിലാണ് കെല്‍ട്രോണ്‍. ഇതോടെ കൊട്ടിഘോഷിച്ച്‌ സ്ഥാപിച്ച എഐ ക്യാമറുകളുടെ പ്രവര്‍ത്തനം പാടേ സ്തംഭിക്കുന്ന സ്ഥിതിയാണ്

ഒരു ചെലാൻ അയയ്ക്കാൻ 20 രൂപയാണ് ചെലവ്. ഈ കണക്കു വച്ച്‌ ആദ്യമൊക്കെ ഒരുമാസം 33,000 ചെലാനുകള്‍ അയച്ചിരുന്നു. നവംബര്‍ വരെയുള്ളവ ഏതാണ്ട് അയച്ചു. എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ ചെലാൻ അയയ്ക്കുന്നതിലും വൻ കുറവ് വരുത്തി. 145 കരാര്‍ ജീവനക്കാരടക്കം മുഴുവൻ സംവിധാനവും പ്രവര്‍ത്തിക്കുന്നത് കെല്‍ട്രോണിന്റെ ചുമതലയിലാണ്. ഇതിനുള്ള ഒരു കോടിയോളം രൂപ പ്രതിമാസം ചെലവഴിക്കുന്നതും കെല്‍ട്രോണിന്റെ ഫണ്ടില്‍ നിന്നാണ്. ഇതിന് ഇനി കഴിയില്ലെന്നാണ് കെല്‍ട്രോണിന്റെ നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക