തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന എസ് എഫ് ഐ സെക്രട്ടറി പി എം ആര്‍ഷോ നിലവിൽ ജാമ്യം റദ്ദാക്കപ്പെട്ടിട്ടും പോലീസ് പിടികൂടാൻ തയ്യാറാവാത്ത പിടികിട്ടാപ്പുള്ളിയോ എന്ന് അന്വേഷണം നടത്താൻ രാജ്ഭവൻ. പി.എം. ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി ജനുവരിയില്‍ റദ്ദാക്കിയതാണ് . ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ഈ സാഹചര്യത്തില്‍ ആര്‍ഷോയെ അറസ്റ്റ് ചെയ്യേണ്ട ബാധ്യത പൊലീസിനുണ്ട്.
വധശ്രമക്കേസില്‍ റിമാന്റില്‍ കഴിയവെ ആര്‍ഷോ സര്‍വ്വകലാശാല പരീക്ഷ പാസായത് വിവാദമായിരുന്നു. ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളില്‍ പ്രതിയായതോടെ ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ആര്‍ഷോ 2022 ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 2023 ജനുവരിയില്‍ കോടതി ജാമ്യം റദ്ദാക്കിയതാണ്. തുടര്‍ന്ന് ആര്‍ഷോ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇതുവരെ ഹൈക്കോടതി ജാമ്യം നല്കിയിട്ടില്ല.
ഈ മാസം 11 ന് കേസ് പരിഗണിച്ചെങ്കിലും ജാമ്യം നല്കിയിട്ടില്ല. പ്രോസിക്യൂഷൻ ആര്‍ഷോയ്ക്ക് ജാമ്യം ലഭിക്കുന്ന വിധത്തില്‍ കാലുമാറിയതോടെ വാദി തന്നെ കേസില്‍ കക്ഷിചേരുകയായിരുന്നു. ഇതോടെ കേസ് വീണ്ടും മാറ്റിവച്ചു. 2023 ജനുവരിയിൽ ആർഷോയുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവുപോലും പുറപ്പെടുവിച്ചിട്ടില്ല. ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ കീഴ് കോടതി വിധി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനുള്ള ബാധ്യത പൊലീസിനുണ്ട്. എന്നാൽ ഭരണകക്ഷി വിദ്യാർഥി സംഘടനയുടെ യുവജന വിഭാഗം സംസ്ഥാന അധ്യക്ഷനെ തൊടാതെ പോലീസ് ഉരുണ്ട് കളിക്കുകയാണ്.
ഇന്നലെ രാത്രിയും പൊലീസിനെ വെല്ലുവിളിച്ച് ആര്‍ഷോ ഗവര്‍ണർക്കെതിരായ സമരത്തിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ഷോയ്‌ക്കെതിരായ കേസിന്റെ വിവരങ്ങള്‍ ഗവര്‍ണര്‍ തേടുന്നത്. ജാമ്യം റദ്ദായി എന്ന് വ്യക്തമായാല്‍ പൊലീസിനോട് നടപടിക്ക് രാജ്ഭവൻ ആവശ്യപ്പെടും. പോലീസ് നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന ആരോപണവും ഗവർണർ ഉയർത്തും. സംസ്ഥാനത്ത് ക്രമസമാധാനപാലനം താറുമാറായെന്നും, സർക്കാർ തണലിലാണ് എസ്എഫ്ഐയുടെ ഗുണ്ടായിസം എന്ന ഗവർണറെ വാദങ്ങൾക്ക് ഇത് കൂടുതൽ ആധികാരികതയും നൽകും. ഒരുപക്ഷേ എസ്എഫ്ഐയുടെ ഗവർണർക്കെതിരായ സമരം പിണറായി സർക്കാരിന്റെ ആയുസ്സ് എടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.