കോഴ ആരോപണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ കേരള സർവകലാശാല യുവജനോത്സവം താത്കാലികമായി നിർത്തിവച്ചു. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന മാർഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉയർന്നത്. ഫലപ്രഖ്യാപനത്തില്‍ തെറ്റിച്ചു കളിച്ച മാർ ഇവാനിയോസ് കോളേജിന് ഒന്നാം സ്ഥാനം നല്‍കിയെന്ന ആരോപണത്തെ തുടർന്നാണ് മത്സരങ്ങള്‍ നിർത്തിവച്ചത്.
മാർഗംകളി മത്സരത്തിലെ ഫലപ്രഖ്യാപനത്തെ തുടർന്ന് മൂന്ന് കോളേജുകള്‍ തമ്മില്‍ സംഘർഷം ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം സെനറ്റ് ഹാളില്‍ നടന്ന തിരുവാതിര മത്സരത്തിലെ ഫലപ്രഖ്യാപനത്തിലും വീഴ്ചകള്‍ ഉണ്ടായെന്ന് ആരോപിച്ച് മത്സരാർത്ഥികള്‍ വേദിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കോഴ ആരോപണം ഉയർന്നതിനെ തുടർന്ന് ദഫ്മുട്ട്, അറബനമുട്ട് ഉള്‍പ്പെടെയുള്ള മത്സരയിനങ്ങളുടെ ഫലം മരവിപ്പിച്ചതായും സംഘാടക സമിതി അറിയിച്ചു. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനിടെയാണ് കോഴ ആരോപണം ഉയർന്നിരിക്കുന്നത്.
നേരത്തെ കലോത്സവത്തിന്റെ പേര് സംബന്ധിച്ച് വിവാദമുയർന്നിരുന്നു. ഇൻതിഫാദ എന്ന പേരാണ് വിവാദത്തിനിടയാക്കിയത്. കലോത്സവത്തിന് നല്‍കിയിരിക്കുന്ന ‘ഇൻതിഫാദ’ എന്ന പേര് നീക്കം ചെയ്യാൻ വി.സി മോഹൻ കുന്നുമേല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സർവകലാശാല യൂണിയൻ ഭരണവും കലോത്സവ നടത്തിപ്പും എസ്എഫ്ഐയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ കോഴ വിവാദം തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് വീണ്ടും തലവേദനയാകും.