വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലും ഹോസ്റ്റലിലും അക്രമം പതിവായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ പിടിഎ പ്രസിഡൻ്റ് കുഞ്ഞാമു. പതിവായുള്ള അക്രമങ്ങള്‍ തടയാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും എസ്‌എഫ്‌ഐ പ്രവർത്തകർ ക്യാമറകള്‍ നീക്കം ചെയ്യുകയായിരുന്നെന്നും കുഞ്ഞാമു തുറന്നുപറഞ്ഞു. മാത്രമല്ല ഹോസ്റ്റലില്‍ ഇടിമുറി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതെസമയം കോളേജ് ഹോസ്റ്റല്‍ എസ്‌എഫ്‌ഐയുടെ താവളമെന്ന് തുറന്നുകാട്ടുന്നതാണ് ചുവരെഴുത്തുകളും മറ്റും. ചെഗുവേരയുടെ പടുകൂറ്റൻ ചിത്രങ്ങളാണ് ഹോസ്റ്റല്‍ ചുമരുകളിലുടനീളം കാണാൻ കഴിയുന്നത്. സിദ്ധാർത്ഥ് താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാള്‍ മാക്സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്.
മാത്രമല്ല ലഹരിയുടെ അടിമകളാണ് മിക്കവരുമെന്നും സൂചനയുണ്ട്.ഹോസ്റ്റലില്‍ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമായി പ്രത്യേകം ഇടം വരെ സജ്ജമാക്കിയിരുന്നു. നാലുകെട്ടായി നിർമ്മിച്ചിരിക്കുന്ന ഹോസ്റ്റലിന്റെ നടുമുറ്റത്താണ് മർദ്ദനവും വിചാരണയും നടക്കുന്നത്.