വയനാട് വൈത്തിരി വെറ്റിനറി കോളേജില്‍ നടന്നത് എസ്‌എഫ്‌ഐയുടെ പരസ്യ വിചാരണയെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി ടി എൻ സജീവൻ. വിദ്യാർത്ഥിയുടെ ആത്മഹത്യയില്‍ ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഇരുപതിലധികം പ്രതികളുണ്ട്.
ഐപിസി 306, 323, 324, 341, 342 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വയ്ക്കുക, ആത്മഹത്യാ പ്രേരണ, റാഗിംഗ്, സംഘം ചേർന്ന് മർദ്ദനം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഹോസ്റ്റലില്‍ പരസ്യവിചാരണ പതിവാണ്. എസ്‌എസ്‌എഫ്‌ഐയുടെ വിദ്യാർത്ഥി കോടതി പരാതികള്‍ തീർപ്പാക്കുകയും ശിക്ഷ വിധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഹോസ്റ്റല്‍ ബാത്ത് റൂമില്‍ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠികള്‍ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തില്‍ കോളേജില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നല്‍കിയിരുന്നു. വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. ഹോസ്റ്റലിലെ ബാത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. കോളേജ് അധികൃതരുടെ ഭീഷണിയെത്തുടർന്നാണ് സത്യം വിദ്യാർഥികള്‍ പുറത്തു പറയാത്തതെന്നും സിദ്ധാർത്ഥന്റെ പിതാവ് പ്രതികരിച്ചു. മകൻ്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; സിദ്ധാർത്ഥിൻ്റെ അമ്മ